
ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പിടിച്ചതിന് ശേഷം സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ കേരള ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് കീഴെ ട്രോള്‍ മഴ. ''ഗോവിന്ദച്ചാമി ജയില്‍ചാടി മണിക്കൂറുകള്‍ക്കകം പൊക്കി കേരള പൊലീസ്'' എന്ന കുറിപ്പോടെ പങ്കുവെച്ച കാര്‍ഡിന് കീഴിലാണ് ആളുകള്‍ ട്രോള്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ജയിലിനുള്ളിൽ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് തമിഴ്‌നാട് പൊലീസ് ആയിരുന്നോ സാറേ?', 'ചാടുന്ന സമയത്ത് ആരായിരുന്നു സാറേ പൊലീസ്?', 'പൊക്കാന്‍ വേണ്ടി ചാടിച്ച പോലെ. അല്ല സ്വാഭാവികം ആയി ഒരു സംശയം. അതീവ സുരക്ഷ ജയിലില്‍ നിന്നും കമ്പി വളച്ചു ഒരു ഒറ്റക്കയ്യന്‍ ആരുടെയും സഹായം ഇല്ലാതെ അത്രയും വലിയ മതില്‍ ചാടി രക്ഷപ്പെട്ടു ആറ് മണിക്കൂര്‍ കഴിഞ്ഞു ജയില്‍ അതിക്രതര്‍ അറിയുന്നു.... എവിടെയോ ഒരു തിരക്കഥ സംവിധാനം ആക്ഷന്‍ ഒക്കെ നടന്നു എന്നത് ഉറപ്പാണ്,' തുടങ്ങി നിരവധി കമന്റുകളാണ് കേരള പൊലീസിനെ ട്രോളി കൊണ്ട് വരുന്നത്.
'നിങ്ങളുടെ കൈയില്‍ നിന്ന് തന്നെ അല്ലെ ചാടി പോയെ?', 'മനസലിഞ്ഞ ഏതോ എമ്മാന്‍ തുറന്നു വിട്ടത് ആണോ?', 'അവന്‍ ഗോവിന്ദ ചാമി അല്ല, എനി മുതല്‍ അവന്‍ ഗോവിന്ദ ചാടിയാണ്.
ഒറ്റക്കയ്യന്‍ ആയ ഒരുത്തന്‍ സ്വന്തമായി വലിയ കമ്പി മുറിച്ചു 15അടിയോളം ഉയരം ഉള്ള വലിയ മതില്‍ ഒറ്റയ്ക്ക് ചാടികടന്നു എന്നൊക്കെയാണ് വാര്‍ത്ത,എല്ലാം കൂട്ടി വായിക്കുമ്പോള്‍ ഒന്നും അങ്ങോട്ട് ഒക്കുന്നില്ലല്ലോ സാറെ,'
"ഭയങ്കരം.. അവനെ ചാടിച്ചതാരാണെന്നും കൂടി ഒന്ന് പറഞ്ഞേക്ക്... മണിക്കൂറുകള്‍ക്കകം പൊക്കി പോലും... കഷ്ടം" - എന്നിങ്ങനെയും പോകുന്നു ട്രോളുകള്‍.
ഗോവിന്ദച്ചാമി ജയില്‍ ചാടിയില്‍ ജയിലിനകത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും, ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന തരത്തിലെല്ലാമുള്ള ആരോപണങ്ങങ്ങള്‍ ഉയരുന്നതിനിടെയാണ് പൊലീസിനെ ട്രോളി ആളുകള്‍ എത്തുന്നത്. നേരത്തെ 1.30 ഓടെയാണ് പ്രതി ജയില്‍ ചാടിയതെന്നായിരുന്നു പുറത്തുവന്നിരുന്ന വിവരം. എന്നാല്‍ 4.15നും അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണ് ഇത് ജയില്‍ ചാടിയതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു.