തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2025-26 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച ജൂറി അവാർഡിനായി തെരഞ്ഞെടുത്തത്.
കല/സാംസ്കാരിക മേഖലയിൽ നിന്ന് നടി കല്യാണി പ്രിയദർശനാണ് യൂത്ത് ഐക്കൺ പുരസ്കാരം. സാഹിത്യത്തിൽ എഴുത്തുകാരൻ അമൽ പിരപ്പൻകോടും കായികരംഗത്ത് നിന്ന് ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ കായികതാരം പി. മുഹമ്മദ് അഫ്‌സലും പുരസ്കാരത്തിന് അർഹരായി. കാർഷികരംഗത്ത് നിന്ന് എക്‌സ്‌പെരിമെന്റൽ ഫാമിങ് വിജയകരമായി നടപ്പിലാക്കിയ യുവകർഷകനായ കൊല്ലം സ്വദേശി ആർ. വിഷ്ണുരാജും വ്യവസായം / സംരഭകത്വ വിഭാഗത്തിൽ സാങ്കേതിക വിദ്യയുടെ ആഗോളസാധ്യതകളെ കേരളത്തിൻ്റെ മണ്ണിൽ ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കിയ നവസംരംഭകൻ വിമല്‍ ഗോവിന്ദും പുരസ്കാരത്തിന് അർഹരായി. മാധ്യമമേഖലയിൽ നിന്ന് മാധ്യമപ്രവർത്തക നിലീന അത്തോളിയും പുരസ്കാരത്തിന് അർഹയായി.