
തിരുവനന്തപുരം: വർധിച്ച തെരുവുനായ ശല്യം തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെയുള്ള ആയുധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. നിയമ പരിമിതികൾക്കുള്ളിൽ സംസ്ഥാന സർക്കാർ പ്രശ്നത്തെ നേരിടുമ്പോഴും ആക്ഷേപങ്ങൾ ബാക്കിയാകുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുന്നണികളും സ്ഥാനാർഥികളും കൃത്യമായ മറുപടി പറയേണ്ടി വരുന്ന വിഷയങ്ങളിൽ ഒന്നാകും തെരുവ് നായ പ്രശ്നം.
നിലവിലെ സ്ഥിതിയിൽ തെരുവുനായ പ്രശ്നം പരിഹരിക്കാനാകില്ല എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയത്. നിലവിലുള്ള എബിസി (ആനിമല്‍ ബെർത്ത് കണ്‍ട്രോള്‍ പ്രോഗ്രാം) ചട്ടങ്ങൾ ഇവയുടെ നിയന്ത്രണത്തിന് പ്രായോഗികമല്ല എന്നതാണ് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
പല പഞ്ചായത്തുകളിലും എബിസി പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച പോർട്ടബിൾ എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. ഈ സാഹചര്യത്തിൽ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് തേടുന്ന മുന്നണികൾക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി പറയേണ്ട ഉത്തരവാദിത്തം വലുതായിരിക്കും. ഇപ്പോൾതന്നെ സംസ്ഥാന സർക്കാർ തെരുവുനായ വിഷയത്തിൽ വിമർശനം നേരിടുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൗൺസിൽ യോഗങ്ങളിൽ പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നതും ഇത് തന്നെയാണ്.
നിരത്തുകളിൽ ജനങ്ങൾക്ക് പ്രയാസമായി മാറിയ തെരുവ് നായ പ്രശ്നവും സംസ്ഥാന സർക്കാർ അതിനെ നേരിടുന്ന മാർഗങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വിശദമായി ന്യൂസ് മലയാളം പരിശോധിച്ചിരുന്നു. ഒരോ വർഷവും തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനൊപ്പം രാഷ്ടീയ പ്രത്യാരോപണങ്ങളും ഉയർന്നു വരികയാണ്. മൃഗസ്നേഹികളെയും സാധാരണക്കാരെയും ഒരേതട്ടിൽ പരിഗണിച്ചാലും പ്രശ്‌നപരിഹാരത്തിന് കാലതാമസം ഏറുകയാണ്.