കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമല്‍ ബാബുവിൻ്റെ ഹൃദയം അജ്മലിൽ സ്പന്ദിച്ചു തുടങ്ങി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അജ്മലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. അജ്മലിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ അറിയിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മസ്തിഷ്ക മരണമടഞ്ഞ മലയിൻകീഴ് സ്വദേശി അമൽ ബാബുവിൻ്റെ (25 വയസ്) ഹൃദയമാണ് മലപ്പുറം സ്വദേശിയായ അജ്‌മലിൽ മിടിച്ചു തുടങ്ങിയത്. ഒക്ടോബർ 12നാണ് മലയിൻകീഴ് സ്വദേശിയായ അമലിനെ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
അമലിൻ്റെ ഹൃദയം സർക്കാർ ഹെലികോപ്റ്റർ വഴിയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കൊച്ചി ലിസി ആശുപത്രിയിലേക്ക് എത്തിച്ചത്. ഹൃദയം കൂടാതെ അമലിൻ്റെ, കരൾ, രണ്ട് വൃക്കകൾ, പാൻക്രിയാസ് എന്നീ അവയവങ്ങളും ദാനം ചെയ്തിരുന്നു. കെ-സോട്ടോയാണ് അവയവദാന പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അതേസമയം, അമലിൻ്റെ മരണത്തിലും ദുഃഖം രേഖപ്പെടുത്തുന്നതായും അവയവം ദാനം നൽകാൻ സന്നദ്ധരായ ബന്ധുക്കൾക്ക് നന്ദി അറിയിക്കുന്നതായും ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.