തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതികരണവുമായി ട്രെയിൻ യാത്രക്കിടെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യമാണ് നടന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ട്രെയിനിൽ സുരക്ഷയില്ല. 15 വർഷമായി സൗമ്യക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുത് എന്നുള്ള ആവശ്യം ഉന്നയിക്കുന്നു. എന്നാൽ ആരും മതിയായ സുരക്ഷ ഒരുക്കുന്നില്ല. ഇനിയെങ്കിലും അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും സുമതി പറഞ്ഞു.
ലേഡീസ് കമ്പാർട്ട്മെൻ്റിലും, ജനറൽ കമ്പാർട്ട്മെൻ്റിലും സ്ത്രീകൾക്ക് സുരക്ഷയില്ല. സൗമ്യ കൊല്ലപ്പെട്ടപ്പോൾ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയിൽ കമ്പാർട്ടുമെൻ്റുകളിൽ പരിശോധനകൾ നടന്നു. പിന്നീട് ഒന്നും ഉണ്ടായില്ല. ഇനിയെങ്കിലും നടപടി വേണം.ഇനി ആർക്കും ഈ ഗതി ഉണ്ടാകരുതെന്നും സൗമ്യയുടെ അമ്മ സുമതി ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം, 19കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് എഫ്ഐആർ. പ്രകോപനമായതിന് കാരണം വഴി മാറി കൊടുക്കാത്തത്. കൂടിയുണ്ടായിരുന്ന സഹയാത്രികയെയും ചവിട്ടിയിടാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പരാമർശം. പെൺകുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.