ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് വമ്പൻ ജയത്തിന് മങ്ങൽ ഏൽപ്പിച്ചെന്ന് സമ്മതിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ നിശ്ചയിച്ച ശേഷം മന്ത്രിസഭ രൂപീകരണത്തിൽ ചർച്ചയുണ്ടാകും. വൈകാതെ വെള്ള പുക ഉയരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
''സോണിയാ ഗാന്ധിയുടെ വസതിയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും ക്ഷണിക്കപ്പെട്ട നേതാക്കളെല്ലാം അവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് രാത്രിയോടെ ഡൽഹിയിലേക്ക് എത്തും. അതിനുപിന്നാലെ തീരുമാനം ഉണ്ടാകാനാണ് സാധ്യത. വെളുത്ത പുക ഇന്ന് പ്രതീക്ഷിക്കാം'', സണ്ണി ജോസഫിന്റെ വാക്കുകൾ.
മുഖ്യമന്ത്രി ചർച്ച നീണ്ടുപോയത് വലിയ അതൃപ്തിക്ക് കാരണമായെന്ന് ബെന്നി ബെഹനാൻ എംപിയും വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. മുഖ്യമന്ത്രിയായി ആര് വന്നാലും അത് സ്വീകാര്യമാണ്. വെളുത്ത പുക ഉടൻ തന്നെ ഉയരുമെന്നും ബെന്നി ബെഹനാൻ പറഞ്ഞിരുന്നു.
അതേസമയം, മുഖ്യമന്ത്രിയെ ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാത്രിയോടെ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് രാഹുൽ ഗാന്ധിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ സോണിയ ഗാന്ധി ഇടപെട്ടതോടെയാണ് നിർണായകമായ നീക്കം. തിരക്കിട്ട് ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഡൽഹിയിൽ നടത്തുന്നത്. പ്രഖ്യാപനം വച്ചുനീട്ടരുതെന്ന് സോണിയ ഗാന്ധി രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയതായാണ് വിവരം