സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി എന്‍ടിപിസിയില്‍നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എന്‍ടിപിസിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം പൂർണമായും ഉപേക്ഷിച്ചിട്ടില്ല. 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നുള്ളത് എല്ലാവർക്കും അറിയാം. ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതിയും വേണം. എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പവർകട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി കടുക്കുകയും, പലതവണ നിയന്ത്രണം ആവശ്യമായി വരികയും ചെയ്തതോടെയാണ് എന്‍ടിപിസിയില്‍നിന്ന് 30 രൂപ നിരക്കില്‍ 300 മെഗാ വാട്ട് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. കൂടിയ വിലയില്‍ വൈദ്യുതി വാങ്ങാതെ തരമില്ലെന്ന് കെഎസ്ഇബി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോഴുള്ള അധിക സാമ്പത്തിക ബാധ്യത ജനങ്ങള്‍ക്ക് ഭാരമാകുമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. പിന്നാലെയാണ്, തീരുമാനം താല്‍ക്കാലികമായി മാറ്റിവച്ചത്. നിലവിൽ കേന്ദ്ര പൂളിൽ നിന്നുള്ള 150 മെഗാ വാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനം ഉറപ്പാക്കിയിരിക്കുന്നത്. ബദൽ മാർഗം കണ്ടെത്തിയില്ലെങ്കില്‍, പ്രതിസന്ധി രൂക്ഷമാകും.