തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൽ മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നറിയാം. അന്തിമപട്ടിക ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗവർണർക്ക് കൈമാറും. ധനകാര്യം കൂടാതെ തുറമുഖവകുപ്പും മുഖ്യമന്ത്രിക്കാണ്. പിണങ്ങി നിന്ന രമേശ് ചെന്നിത്തലയ്ക്കായി ആഭ്യന്തരവും വിജിലൻസും നൽകും. സംതൃപ്തനാണോ എന്ന ചോദ്യത്തിന് തലയാട്ടൽ മാത്രമായിരുന്നു ചെന്നിത്തലയുടെ മറുപടി.
സണ്ണി ജോസഫിന് റവന്യൂ വകുപ്പും കെ. മുരളീധരന് ആരോഗ്യ വകുപ്പുമാണ് ലഭിച്ചേക്കുക. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹിക നീതി വകുപ്പെന്നുമാണ് സൂചന. മറ്റ് കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായെന്ന് സൂചന. വി.ഡി. സതീശൻ മന്ത്രിസഭയിൽ എം. ലിജു എക്സൈസ് മന്ത്രിയാകും. ഇന്നലെ വന്ന പേരുകളിൽ ലിജുവിന്റെ വകുപ്പാണ് തീരുമാനമായത്. എ.പി. അനിൽകുമാറിന് ടൂറിസം ലഭിച്ചേക്കും. ചാണ്ടി ഉമ്മന് കായികം, യുവജന ക്ഷേമ വകുപ്പുകൾ ലഭിക്കാൻ സാധ്യത. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ ആയേക്കും. വൈദ്യുതി വകുപ്പിലേക്ക് പി.സി. വിഷ്ണുനാഥിനെ പരിഗണിക്കുന്നതായും സൂചനയുണ്ട്. മന്ത്രിസഭയിലേക്ക് വി.ടി. ബൽറാമിനെയും പരിഗണിക്കുന്നുണ്ട്.
മോൻസ് ജോസഫ് ജലവിഭവത്തിന് പുറമേ ഒരു വകുപ്പ് കൂടി ഇന്നത്തെ ചർച്ചയിൽ ചോദിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് അനൂപ് ജേക്കബിനാകും ലഭിക്കുക.