കോഴിക്കോട്: സംഘപരിവാർ ബന്ധമുള്ളവരെ വിസി ആക്കുന്നതിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. ചട്ടങ്ങൾ ലംഘിച്ചാണ് കാർഷിക സർവകലാശാല വിസിയെ നിയമിച്ചത്. സർവകലാശാലകളിൽ സംഘപരിവാർ കയ്യേറ്റം നടക്കുന്നു. സർക്കാർ പട്ടിക തള്ളി നടത്തുന്ന നിയമനങ്ങൾ ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന നടപടിയെന്നും സുപ്രഭാതത്തിൽ വിമർശനമുണ്ട്.
'സർവകലാശാലകളെ കരുക്കളാക്കരുത്' എന്ന തലക്കെട്ടിലാണ് സുപ്രഭാതം മുഖപ്രസംഗമുള്ളത്. സംഘപരിവാർ ബന്ധമുള്ളവരെ വിസിമാരായി നിയമിക്കുന്നുവെന്നും സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നുവെന്നും അടക്കം സുപ്രഭാതം മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. കാർഷിക സർവകലാശാല വിസിയെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ഈ കാര്യങ്ങളെല്ലാം പറഞ്ഞ് പോകുന്നത്. സർവകലാശാലകളിൽ നടക്കുന്ന നിയമനങ്ങളിൽ രാഷ്ട്രീയവും മതപരമായ ചായ്‌വുകളും അടക്കം മാനദണ്ഡമാകുകയാണെങ്കിൽ അത് വിദ്യാർഥികൾക്ക് ഗുണകരമാകില്ലെന്ന വിമർശനവും ഉന്നയിക്കുന്നുണ്ട്.
യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ സർവകലാശാലകളിൽ നടക്കുന്ന നിയമനങ്ങൾക്കെതിരെയും കാവിവത്കരണത്തിനെതിരെയും തുറന്ന പോരിലേക്ക് പോകുന്നതിൽ സംസ്ഥാന സർക്കാർ പിറകോട്ട് പോകുന്നുണ്ടോ എന്ന സംശയം ചോദ്യമായി അവശേഷിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സുപ്രഭാതം മുഖപ്രസംഗം.