

ഡൽഹി: സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസം. ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി നിർദേശം നീക്കി സുപ്രീം കോടതി. കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിച്ചത്. കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ പുനസ്ഥാപിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡ് എടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാകരുത് എന്നും ആയിരുന്നു കേരള ഹൈക്കോടതിയുടെ വിധി. പുനസംഘടിപ്പിച്ച വഖഫ് ബോർഡിൽ മുസ്ലീം ഇതര മത വിഭാഗത്തിൽ പെട്ടവർക്കായി നീക്കി വച്ചിരുന്ന രണ്ട് സ്ഥാനങ്ങളിലേക്ക് നിയമനം നടത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.