

ഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഒൻപതംഗ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എ. അമാനുള്ള, ആരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവരും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.
ശബരിമല യുവതീ പ്രവേശനം പൊതുതാൽപര്യ ഹർജികളിലൂടെ കോടതിക്ക് പരിഗണിക്കാൻ സാധിക്കുന്ന വിഷയമല്ലെന്നാണ് സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാട്. കേസിലെ വാദത്തിനായി ഒന്നര ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഹർജിയും ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും.
കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിലാണ് സുപ്രീം കോടതിയിൽ നിർണായകമായ വാദപ്രതിവാദങ്ങൾ നടക്കുന്നത്. ഇന്ന് മുതൽ വ്യാഴാഴ്ച വരെ യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങളാണ് കോടതി കേൾക്കുക. തുടർന്ന് ഏപ്രിൽ 14,15, 16 തീയതികളിൽ അനുകൂലിക്കുന്നവരുടെ വാദങ്ങളും നടക്കും.