എറണാകുളം: സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശേരി മെഡിക്കൽ കോളേജിനെതിരെ മകൻ സാൻ്റൻ ലാമ. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചെന്ന് ആരോപണം. പിതാവിനെ ജീവനോടെ കണ്ടെത്തുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പരിശോധന നടത്തിയതിൻ്റെ സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയതെന്നും സാന്റൻ പറഞ്ഞു. മൃതദേഹം പിതാവിൻ്റെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും മകൻ കൂട്ടിച്ചേർത്തു.
അതേസമയം, സൂരജ് ലാമയെ കാണാതായതിൽ ഉത്തരം കിട്ടേണ്ട ഒരുപാട് ചോദ്യങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി. മെഡിക്കൽ കോളേജിൽ പൊലീസ് എത്തിച്ച സൂരജ് ലാമ എങ്ങനെയാണ് അവിടെ നിന്ന് കാണാതായത്? ആർക്കാണ് ഉത്തരവാദിത്തമെന്ന് ജസ്റ്റിസ് ദേവൻ രാചമന്ദ്രൻ ചോദിച്ചു. സൂരജ് ലാമയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും മറ്റന്നാൾ ഹാജരാക്കണമെന്ന് കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി
കളമശേരിയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതിന് ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. എച്ച്എംടി റോഡിനടുത്തുള്ള കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുവൈറ്റില്‍ നിന്ന് നാടു കടത്തപ്പെട്ട് കൊച്ചിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെയാണ് ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാതായത്. മറവി രോഗമുള്ള സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ബെംഗളൂരുവില്‍ താമസക്കാരനും 59കാരനുമായ സൂരജ് ലാമ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങേണ്ടയാളെയാണ് കൊച്ചിയിലേക്ക് അയച്ചത്.
കുവൈത്തില്‍ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തനിരയായതിന് പിന്നാലെയാണ് സൂരജ് ലാമയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് മെട്രോ ഫീഡര്‍ ബസില്‍ ആലുവ മെട്രോ സ്‌റ്റേഷനില്‍ എത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അത് കഴിഞ്ഞ് ഒക്ടോബര്‍ പത്തിന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പരിശോധനയില്‍ കാര്യമായ അസുഖങ്ങള്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.