തൃശൂർ: കലുങ്ക് സംവാദ സദസിന് പിന്നാലെ പുതിയ സംവാദ പരിപാടിയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് 'SG COFFEE TIMES' എന്ന പേരിലാണ് പുതിയ പരിപാടി സംഘടിപ്പിക്കുന്നത്. കലുങ്ക് സംവാദത്തിനെതിരെ ബിജെപിക്ക് ഉള്ളിൽ നിന്നുതന്നെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നീക്കം.
തൃശൂർ അയ്യന്തോളിലും പുതൂർക്കരയിലുമാണ് ആദ്യ പരിപാടികൾ നടക്കുക. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും സമാനമായ പരിപാടികൾ സുരേഷ് ഗോപി സംഘടിപ്പിച്ചിരുന്നു. എംപിയായതിന് ശേഷം ഒന്നര വർഷത്തോളമായി പരിപാടി നടന്നിരുന്നില്ല. പിന്നാലെയാണ് മന്ത്രി കലുങ്ക് സംവാദം സംഘടിപ്പിച്ചത്.
കലുങ്ക് സംവാദവുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന് ആശങ്ക ബിജെപിക്കുണ്ടായിരുന്നു. രാഷ്ട്രീയ പക്വതയും വിവേകവുമില്ലാത്ത മറുപടികൾ പാർട്ടിയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലായിരുന്നു പാർട്ടിക്ക്. പിആർ ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന പരിപാടി ഉപേക്ഷിക്കണമെന്നും ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. ഇതിനെ പുറമെയാണ് പുതിയ പരിപാടിയുമായി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്.
കലുങ്ക് സൗഹാർദ സംവാദമെന്ന നിലയിൽ തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ജനകീയ ചർച്ചകളും സംവാദപരിപാടികളും നടത്തി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനായിരുന്നു പ്രാഥമിക ധാരണയുണ്ടായിരുന്നത്. പ്രധാനമന്ത്രി നടത്തി വരുന്ന ചായ് പെ ചർച്ചയുടെ അതേ മാതൃകയിൽ സ്വന്തം മണ്ഡലത്തിൽ നടപ്പാക്കാൻ സുരേഷ് ഗോപി സ്വന്തം താൽപര്യപ്രകാരമാണ് തീരുമാനമെടുത്തത്. പ്രാദേശിക കമ്മിറ്റികൾക്ക് ചുമതല നൽകിയാണ് ഇത്തരത്തിൽ സംവാദ സദസുകൾ സംഘടിപ്പിച്ചിരുന്നത്.