എറണാകുളത്ത് യുവതി ജീവനൊടുക്കിയതിന് പിന്നാലെ വട്ടിപ്പലിശയുടെ പേരിൽ ഭീഷണിപ്പെടുത്തിയ റിട്ടയേർഡ് പൊലീസുകാരനും ഭാര്യയും ഒളിവിൽ. നിരവധി തവണ പരാതിപ്പെട്ടിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് മരിച്ച ആശയുടെ കുടുംബം പറയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനാണ് വീട്ടുകാരുടെ തീരുമാനം. വാങ്ങിയ തുകയുടെ ഇരട്ടി തിരികെ നൽകിയതാണെന്ന് ആശയുടെ ഭർത്താവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയില്‍ പലിശക്ക് പണം നല്‍കിയവരുടെ ഭീക്ഷണിയെ തുടര്‍ന്ന് ആശ ബെന്നി പുഴയില്‍ ചാടി മരിച്ചത്. മരണത്തിന് കാരണക്കരായവരുടെ പേരുകളടക്കം കുറിപ്പ് എഴുതി വെച്ച ശേഷമാണ് പുഴയില്‍ ചാടിയത്.കോട്ടുവള്ളി സ്വദേശിയായ റിട്ടയേര്‍ഡ് പോലീസ് ഉദ്യാഗസ്ഥനാണ് ആരോപണവിധേയന്‍. ഇയാളില്‍ നിന്ന് ആശ പലതവണയായി പത്ത് ലക്ഷം രൂപ വാങ്ങിയിരുന്നു. തുക മുഴുവന്‍ തിരികെ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം രാത്രിയും ഇയാള്‍ ആശയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ആശ പുഴയില്‍ ചാടിയത്. ഉച്ചയോടെ വീട്ടില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.2022 ലാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയത്. പലതവണയായി തുക മുഴുവന്‍ തിരികെ നല്‍കിയതായും പറയുന്നു. എന്നാല്‍, കൂടുതല്‍ തുക നല്‍കാനുണ്ടെന്നും എത്രയും വേഗം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനടക്കം ആശയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.