തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ സസ്പന്‍ഷന്‍ നടപടി ഉണ്ടായേക്കില്ല. വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് പ്രതിസന്ധി മറികടക്കാനാണ് ആലോചന. സസ്പന്‍ഡ് ചെയ്യാന്‍ തക്ക കുറ്റാരോപണം എസ്ഐടി റിപ്പോര്‍ട്ടില്‍ ഇല്ലെന്നും സൂചനയുണ്ട്. എം.ആർ. അജിത്കുമാറിനോട് ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴചയോടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറുമെന്നാണ് വിവരം.
വിശദീകരണം കിട്ടിയ ശേഷമാകും ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകുക. അട്ടിമറിയിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് എസ്ഐടി ഇന്നലെ ഡിജിപിക്ക് നൽകിയിരുന്നു. എസ്‌ഐടിയുടെ റിപ്പോർട്ടിൽ കേസ് അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ശ്രമിച്ചു എന്ന് വ്യക്തമായി പരാമർശിക്കുന്നില്ല. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസിൽ ഇടപെടലുകൾ നടത്തി എന്ന് വ്യക്തമാക്കുന്ന ഉദ്യോഗസ്ഥരുടെ മൊഴികൾ റിപ്പോർട്ടിലുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ചോദിക്കുക.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിൽ എഡിജിപിയുടെ നേതൃത്വത്തിൽ അട്ടിമറി നടന്നെന്നാണ് കണ്ടെത്തൽ. എഡിജിപിയുടെ പൂർണ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തൽ.