തൃശൂർ: മകൻ ക്ലാസ് കട്ട് ചെയ്തതിന് പിന്നാലെ അധ്യാപകനെ മർദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ധനേഷ് (40)ആണ് അറസ്റ്റിലായത്. പോഴങ്കാവ് സെന്റ് ജോർജ് എൽപി സ്കൂളിലെ അധ്യാപകൻ ഭരത് കൃഷ്ണയെയാണ് ധനേഷ് മർദിച്ചത്. അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിയ ധനേഷിൻ്റെ മകനെ ശാസിച്ചതാണ് മർദിക്കാൻ കാരണം.
തിങ്കളാഴ്ച്ച വൈകീട്ട് 3.30 ഓടെ ആയിരുന്നു സംഭവം. പോഴങ്കാവ് സെൻ്റ് ജോർജ് മിക്സഡ് എൽ.പി. സ്കൂളിലെ അധ്യാപകൻ ആല സ്വദേശി ഭരത് കൃഷ്ണയ്ക്കാണ് മർദനമേറ്റത്. ധനേഷിൻ്റെ നാലാം ക്ലാസ് വിദ്യാർഥിയായ മകൻ സ്കൂൾ സമയത്ത് ക്ലാസിൽ നിന്നുമിറങ്ങി പോയിരുന്നു. അധ്യാപകരോട് അനുവാദം ചോദിക്കാതെയായിരുന്നു കുട്ടി ക്ലാസിൽ നിന്നുമിറങ്ങി പോയത്.
പിന്നാലെ അധ്യാപകൻ ഭരത് കൃഷ്ണ കുട്ടിയെ ശാസിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് രക്ഷിതാവായ ധനേഷ് അധ്യാപകനെ മർദിച്ചത്. മതിലകം പൊലീസ് സംഭവത്തിൽ കേസെടുത്തതോടെ ധനീഷ് ഒളിവിൽ പോയിരുന്നു.