കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ തീരുമാനം തെറ്റായ സന്ദേശം നൽകുമെന്ന് താമരശേരി ബിഷപ്പ് ഫാദർ റെമീജിയോസ് ഇഞ്ചനാനിയിൽ. തീരുമാനം സർക്കാർ പിൻവലിക്കണം. മഹാത്മാഗാന്ധിയുടെ പിന്മുറക്കാരിൽ നിന്നും ഇത്തരം ഒരു നടപടി പ്രതീക്ഷിക്കുന്നില്ല. തീരുമാനം ഓപ്പറേഷൻ തൂഫാൻ്റെ ലക്ഷ്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിലങ്ങാട് ദുരന്തബാധിത മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയ അഞ്ച് കോടി രൂപ തീരെ കുറവാണെന്നും ബിഷപ്പ് ചൂണ്ടിക്കാണിച്ചു. ഈ തുക തകർന്ന പ്രദേശങ്ങളിലെ റോഡ് സൈഡ് കെട്ടിപ്പടുക്കാൻ പോലും തികയില്ലെന്നും, എന്നാൽ സർക്കാരിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ തുക അനുവദിക്കാമെന്ന ഉറപ്പ് അധികാരികളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നേരത്തെ 12 കോടി രൂപ ചെലവഴിച്ച് ദുരന്തബാധിതർക്കായി 80 വീടുകൾ സഭ സ്വന്തം നിലയിൽ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.