പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ വിശദീകരണവുമായി ദേവസ്വം ഉദ്യോഗസ്ഥർ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത് ചെമ്പല്ല, സ്വർണം പൊതിഞ്ഞ പാളി തന്നെയാണെന്നും അബദ്ധം പറ്റിയതാണെന്നും ദേവസ്വം ഉദ്യോഗസ്ഥർ വിശദീകരണ നൽകി. സ്വർണപ്പാളിയെ ചെമ്പെന്ന് എഴുതിയതിലാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ വിശദീകരണം. ചെമ്പിൽ സ്വർണം പൊതിഞ്ഞതായതിനാലാണ് ചെമ്പ് എന്നെഴുതിയതെന്നും ഉദ്യോഗസ്ഥർ ദേവസ്വം വിജിലൻസിന് മൊഴി നൽകി.
അതേസമയം സ്വർണപ്പാളി വിവാദത്തിൽ സമഗ്രാന്വേഷണത്തിന് ശുപാർശ ചെയ്യാൻ ഒരുങ്ങുകയാണ് വിജിലൻസ്. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പതിച്ചെന്ന് വിജിലൻസ് സ്ഥിരീകരിച്ചു. ചെമ്പെന്ന് രേഖപ്പെടുത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിജിലൻസ് നിഗമനം. കഴിഞ്ഞ ദിവസമാണ് ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം തന്നെ ആണെന്ന് വിജിലൻസിൻ്റെ അന്വേഷണത്തിൽ നിന്നും വ്യക്തമായത്.
ദേവസ്വം വിജിലൻസ് ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും. ദ്വാരപാലക ശിൽപ്പങ്ങളിലേത് സ്വർണപ്പാളി തന്നെയാണ് എന്ന നിർണായക വിവരവും വിജിലൻസ് കോടതിയെ അറിയിക്കും. ദ്വാരപാലക ശിൽപ്പങ്ങളിലേത് ചെമ്പ് പാളിയാണ് എന്നാണ് 2019 ൽ ദേവസ്വം നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്തുകൊണ്ടാണ് ദേവസ്വം ഇങ്ങനെ ഒരു റിപ്പോർട്ട് നൽകിയത് എന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വിജിലൻസ് അറിയിച്ചു.