തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പകൽ 11 മണിയോടെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രാഹുലിനെ ഹാജരാക്കും. ഇന്ന് രാവിലെ തന്നെ രാഹുലിനെയും കൊണ്ട് തെളിവെടുപ്പ് പൂർത്തീകരിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. രാഹുലിന്റെ മറ്റൊരു മൊബൈൽ ഫോൺ, ക്യാമറ, തുടങ്ങിയവ പിടിച്ചെടുക്കേണ്ടതുണ്ട്.
നേരത്തെ രാഹുലിനെ കാസ്റ്റഡിയിൽ വാങ്ങിയിരുന്നെങ്കിലും അന്വേഷണവുമായി സഹകരിക്കുണ്ടായിരുന്നില്ല. നിരാഹാരം ആരംഭിച്ചതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് അന്വേഷണസംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. ഇന്നുതന്നെ സെഷൻസ് കോടതിയിൽ രാഹുൽ നൽകിയിട്ടുള്ള ജാമ്യാപേക്ഷയും പരിഗണിച്ചേക്കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നായിരുന്നു രാഹുല്‍ ഈശ്വറിനെതിരായ പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍പോയിരുന്നു. ഈ ഘട്ടത്തിലാണ് കേസില്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രാഹുല്‍ ഈശ്വര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. സംഭവത്തില്‍ നവംബര്‍ 30നാണ് പോൊലീസ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ്‌ചെയ്തത്.
അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ പിറ്റേദിവസം തന്നെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കോടതി ജാമ്യ ഹര്‍ജി തള്ളി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതോടെ ജയിലില്‍ നിരാഹാരമിരിക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക് പോയി. തന്റേത് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ജയിലില്‍ നിരാഹാരം തുടര്‍ന്നതോടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ ആഹാരം കഴിക്കാമെന്ന് സമ്മതിച്ച് രാഹുല്‍ ഈശ്വര്‍ നിരാഹാരം അവസാനിപ്പിച്ചു.