കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയോടെ എറണാകുളം ടൗൺഹാളിൽ നടത്തിയ പൊതുദർശനം വൈകുന്നേരം നാല് മണിയോടെയാണ് അവസാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മമ്മൂട്ടി, തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടൻ്റെ സംസ്കാരമെന്ന് സിപിഐഎം സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചിരുന്നു.
നിരവധി പേരാണ് പ്രിയ നടനെ അവസാനമായി ഒരുനോക്ക് കാണാനായി എറണാകുളം ടൗൺഹാളിൽ എത്തിയത്. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളർച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്.