ജനപ്രിയമാകുമോ പ്രഖ്യാപനങ്ങ​ൾ? രണ്ടാം എൽഡിഎഫ് സർക്കാരിൻ്റെ അവസാന ബജറ്റ് ഇന്ന്

വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നൽകുന്ന സൂചന
ജനപ്രിയമാകുമോ പ്രഖ്യാപനങ്ങ​ൾ? രണ്ടാം എൽഡിഎഫ് സർക്കാരിൻ്റെ അവസാന ബജറ്റ് ഇന്ന്
Published on
Updated on

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. രണ്ടാം എൽഡിഎഫ് സർക്കാരിൻ്റെ അവസാന ബജറ്റും മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആറാമത്തേയും ബജറ്റുമാണിത്. രാവിലെ 9 മണിക്കാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നൽകുന്ന സൂചന. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനവും ബജറ്റിൽ ഉണ്ടാകും. റബറിൻ്റെ താങ്ങുവില വർധന, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഡിഎകുടിശികയും പെൻഷൻ പരിഷ്ക്കരണം ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.

ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ചിരുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ വളർച്ചയിലെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നത്. മൊത്തം ആഭ്യന്തര ഉൽപ്പാദനം 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. 6.19 ശതമാനത്തിൻ്റെ വളർച്ചയുണ്ടായി. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 685 ലക്ഷം കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ജനപ്രിയമാകുമോ പ്രഖ്യാപനങ്ങ​ൾ? രണ്ടാം എൽഡിഎഫ് സർക്കാരിൻ്റെ അവസാന ബജറ്റ് ഇന്ന്
മോദിയെയും അമിത് ഷായെയും ഞാൻ വിമർശിക്കാറില്ലെന്ന പ്രതിപക്ഷ ആരോപണം നട്ടാൽ കുരുക്കാത്ത നുണ: പിണറായി വിജയൻ

മൂന്നാം വട്ടവും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ കഴിയുന്നത്ര ജനകീയ പ്രഖ്യാപനങ്ങൾ നടത്താനാകും മന്ത്രി കെ.എൻ. ബാലഗോപാൽ ഒരുങ്ങുക. പെൻഷൻ വർധനയായിരിക്കും ബജറ്റിലെ പ്രധാന ജനപ്രിയ പ്രഖ്യാപനമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് 2000 രൂപയാക്കിയ ക്ഷേമപെൻഷൻ ഇത്തവണ 2500 ആക്കുവാനാണ് സാധ്യത. ഇതിന് പുറമേ ദാരിദ്ര്യ നിർമാർജന പദ്ധതികൾ, സ്ത്രീ സുരക്ഷാ പദ്ധതികൾ, റബറിൻ്റെ താങ്ങുവലി വർധിപ്പിക്കൽ, വയോജന ക്ഷേമവും യുവജനങ്ങൾക്കായുള്ള പദ്ധതികളുമെല്ലാം ബജറ്റിൽ ഇടം പിടിച്ചേക്കും.

സർക്കാർ ജീവനക്കാരോട് ബജറ്റ് നീതികേട് കാണിക്കില്ലെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ ശമ്പള വർധനയും ബജറ്റിൽ കാണും. സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം അടക്കം ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. പരമ്പരാഗത വ്യവസായം മുതൽ വൻകിട വ്യവസായങ്ങൾ വരെ അവസാന ബജറ്റിൽ ഇടംപിടിക്കും. രണ്ട് തെരഞ്ഞെടുപ്പുകളിലെ തോൽവി മറികടക്കടന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആവേശത്തോടെ ഇറങ്ങാൻ എൽഡിഎഫിന് ആവശ്യമായതെല്ലാം കെ.എൻ. ബാലഗോപാലിന്റെ പെട്ടിയിൽ ഉണ്ടാകും.

നവകേരള ആശയത്തെ പിന്തുണയ്ക്കുന്ന പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയേക്കുവാൻ സാധ്യതയുണ്ട്. കർഷകർക്കായുള്ള പ്രത്യേക പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണ് വിവരം. ലൈഫ് മിഷൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിനായുള്ള തുകയും ഇത്തവണത്തെ ബജറ്റിൽ വകയിരുത്തും. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ബജറ്റെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും നേരിട്ട കനത്ത തിരിച്ചടി വമ്പൻ പ്രഖ്യാപനങ്ങളിൽ നിന്നും സർക്കാരിനെ പിന്തിരിപ്പിക്കില്ലെന്ന് വേണം കരുതാൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ കൈയിലെടുക്കാനുള്ള സുവർണാവസരമായിട്ടായിരിക്കും സർക്കാർ ഈ ബജറ്റിനെ കാണുക എന്ന കാര്യത്തിൽ സംശയമില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com