

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായതാടെ സംസ്ഥാനത്ത് 'വാര്‍ റൂം' വിപൂലീകരിച്ചു. 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സെക്രട്ടേറിയറ്റിലാണ് '24x7 എല്‍.പി.ജി വാർ റൂം' പ്രവർത്തിക്കുക. മൂന്ന് ഷിഫ്റ്റുകളിലായിരിക്കും പ്രവർത്തനം 'വാര്‍ റൂമി'ന്റെ പ്രവർത്തനം.
പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ, സിലിണ്ടറുകളിലെ തൂക്കക്കുറവ് എന്നിവ തടയാൻ കർശന പരിശോധന നടത്തും. സംസ്ഥാന വാർ റൂമിന് പുറമെ എല്ലാ ജില്ലകളിലും കളക്ടർമാരുടെ മേൽനോട്ടത്തിൽ വാർ റൂമുകളും പ്രവർത്തിക്കും.
രാജ്യത്തുടനീളം നിലനിൽക്കുന്ന രൂക്ഷമായ പാചകവാതക പ്രതിസന്ധി അടുക്കളകളെയും ഹോട്ടൽ മേഖലയെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധന ഇറക്കുമതി തടസപ്പെട്ടതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം. ഇതുമൂലം വിതരണത്തിൽ 30% വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടകളുടെ വിതരണവും നിർത്തിയിരുന്നു. അടിയന്തരമല്ലാതെ മേഖലകളിൽ വിതരണം നിർത്തിവയ്ക്കാനുള്ള എൽപിജി ഫെഡറേഷൻ്റെ നിർദേശപ്രകാരമായിരുന്നു നടപടി. ആശുപത്രി, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് വാണിജ്യ സിലിണ്ടർ നൽകുന്നതിൽ മുൻഗണന നൽകാനാണ് നിർദേശം.