

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്.
ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്. ഏഴ് ചാക്കുകളിലായുണ്ടായിരുന്ന 12,000 പാക്കറ്റ് ഹാൻസാണ് സ്‌റ്റേഷനിൽ നിന്ന് കടത്തിയത്. സ്റ്റേഷനിൽ നിന്നും സബിത്ത് ഹാൻസ് കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
കഴിഞ്ഞ ജൂൺ ഏഴിനാണ് ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് ഹാൻസ് പിടികൂടിയത്. ഹാജരാക്കിയ തൊണ്ടിമുതൽ ബത്തേരി കോടതി പൊലീസ് സ്‌റ്റേഷൻ്റെ സ്‌റ്റോർ മുറിയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു. അസി. റൈറ്ററുടെ ഓഫീസ് മുറിയിലായിരുന്നു സ്‌റ്റോർ മുറിയുടെ താക്കോൽ. സ്‌റ്റോർ മുറി ശുചീകരണത്തിനായി തുറന്നപ്പോഴാണ് തൊണ്ടി മുതലുകൾ നഷ്‌ടമായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടന്ന പരിശോധനയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ്റെ പങ്ക് വ്യക്തമായത്.