തിരുവനന്തപുരം: മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വൈകാരിക പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നെ പിച്ചി ചീന്തി മതിയായില്ലെ, ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെയെന്ന് കെ.സി. ചോദിച്ചു. കെ.സി പക്ഷമൊന്നുമില്ല, ഞങ്ങൾ ഒറ്റക്കെട്ടാണ്. അഭിപ്രായ വ്യത്യാസമൊക്കെയുണ്ടാകും. മികച്ച മന്ത്രിമാർ അധികാരമേൽക്കും. ചർച്ചകൾ തുടരുന്നുണ്ടെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
ഹൈക്കമാൻഡ് തീരുമാനം അംഗീരിക്കുന്ന നേതാക്കളാണ് കേരളത്തിലുള്ളതെന്നും കെ.സി. പറഞ്ഞു. ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. അക്കാര്യങ്ങൾ രമ്യമായി പരിഹരിക്കും. പാർട്ടി തീരുമാനം എടുത്താൽ അംഗീകരിച്ച് പോകുക എന്നുള്ളതാണ് ഓരോ പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും കെ.സി. പറഞ്ഞു.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് പിന്നാലെ ഡൽഹിയിൽ നിന്ന് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം. കെ.സി. വേണുഗോപാലിനെ സ്വീകരിക്കാൻ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അടക്കം പത്തോളം എംഎൽഎമാരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. സണ്ണി ജോസഫ്, കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി.സി. വിഷ്ണുനാഥ്, എംഎൽഎമാരായ പഴകുളം മധു, കെ. ജയന്ത്, കെ. പ്രവീൺകുമാർ, മാത്യു കുഴൽനാടൻ, എം. ലിജു, നാട്ടകം സുരേഷ്, ടി. സിദ്ദീഖ് എന്നിവർ എത്തിയിരുന്നു. വിഎസ് ശിവകുമാർ, ബിനു ചുള്ളിയിൽ, പി.എം. നിയാസ് അടക്കമുള്ള നേതാക്കളും വിമാനത്താവളത്തിൽ എത്തി.