കോഴിക്കോട്: താമരശേരി ചുരത്തില്‍ ഉച്ചയ്ക്ക് ശബ്ദത്തോടെയുള്ള പൊട്ടലുണ്ടായെന്നും പ്രശ്‌നം ഗൗരവതരമാണെന്നും മന്ത്രി കെ. രാജൻ. യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്കുകൾ ആയാണ് പാറകൾ പൊട്ടിയിട്ടിരിക്കുന്നത്. പൊട്ടലുകൾ താഴോട്ട് പോയിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്. അതിനാൽ റിസ്ക് എടുത്ത് വലിയ വാഹനങ്ങൾ വിടാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ സ്ഥിതി അറിയാനാണ് അടിയന്തരയോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു. 26 മുതൽ ഇതുവരെയുള്ള കാര്യങ്ങളിൽ കൃത്യമായി അവലോകനം നടത്തി. തുടർ നടപടികളെ കുറിച്ചും ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഭാരം കയറ്റിയ വാഹനങ്ങൾ നിലവിൽ വിടുക ഗുണകരമല്ല. വെള്ളം നിരന്തരം വരുന്നത് കണക്കാക്കണം. മഴ നീങ്ങിയാൽ കുറ്റ്യാടി ചുരം പൂർണമായും നാളെ മുതൽ ഗതാഗതം പുനരാംരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട് ജില്ലാ കളക്ടറോട് നാളെ സ്ഥലം സന്ദർശിക്കാൻ നിർദ്ദേശം നൽകി. രണ്ട് കളക്ടർമാരോട് പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശം നൽകി. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെന്നും മന്ത്രി അറിയിച്ചു.
താമരശേരി ചുരത്തിലെ മണ്ണിടിച്ചിലിൽ ജില്ലാ ഭരണകൂടം ഇടപെടുന്നുണ്ടെന്ന് ജില്ലാ കളക്ടറും അറിയിച്ചിരുന്നു. ഡെപ്യൂട്ടി കളക്ടർ , തഹസിൽദാർ ഉൾപ്പെയുളളവർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ എല്ലായിടത്തും പോകണമെന്നില്ലെന്നും കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചില്ലെന്ന് ടി. സിദ്ധിഖ് എംഎൽഎ വിമർശിച്ചതിന് പിന്നാലെയാണ് കളക്ടറുടെ പ്രതികരണം.