കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദനം. ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദന വിവരം പുറത്ത് അറിയുന്നത്.
ഡിസംബർ 11ന് വ്യാഴാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ മലയാളം അധ്യാപകനാണ് കുട്ടിയെ മർദിച്ചത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും ഡിജിപിക്കും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. എന്നാൽ അഞ്ച് ദിവസമായിട്ടും പൊലീസോ ചൈൽഡ് ലൈനോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പിതാവ് പറഞ്ഞു.
പ്രശ്ന പരിഹാരത്തിനായി സ്കൂൾ അധികൃതർ വീട്ടിലെത്തിയിരുന്നെന്നും പ്രശ്നം പറഞ്ഞു തീർക്കണമെന്ന് ആവശ്യപ്പെട്ടതായും കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെതിരെ എസ്എഫ്ഐയും കെഎസ്‌യുവും എംഎസ്എഫും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.