തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലസ്ഥാന സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് 20 ലക്ഷം രൂപ പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ. ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദേശം ലംഘിച്ചതിനെ തുടർന്നാണ് കോർപ്പറേഷൻ സെക്രട്ടറിയുടെ നടപടി. 15 ദിവസത്തിനകം പിഴത്തുക അടക്കണമെന്നാണ് നിർദേശം.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് നഗരത്തിലെ നടപ്പാതകളിലും ഇലക്ട്രിക് പോസ്റ്റുകളിലും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിച്ചതിനെതിരെയാണ് നടപടി. അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ ബിജെപി ജില്ലാ നേതൃത്വത്തിന് കോർപ്പറേഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്യണമെന്നായിരുന്നു നിർദേശം. ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പിഴ ചുമത്താൻ കോർപ്പറേഷൻ തീരുമാനിച്ചത്.
വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാഗതമേകി ബിജെപി നഗരത്തിൽ നിരവധിയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇവ നീക്കം ചെയ്യുന്നതിന് കോർപ്പറേഷൻ നേരിടേണ്ടി വരുന്ന ചെലവ് കണക്കാക്കിയാണ് പിഴത്തുക നിശ്ചയിച്ചിരിക്കുന്നത്. അനധികൃത ബോർഡുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.