തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ പിന്നാലെ പെൻഷൻ കുടിശികയെ കുറിച്ച് പ്രതിപക്ഷനേതാവിൻ്റെ വെല്ലുവിളിക്ക് മറുപടിയുമായി മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. നിയമസഭയിൽ ഉമ്മൻചാണ്ടി സർക്കാർ കാലത്ത് കുടിശിക ഇല്ലെന്ന് ഞാൻ പറഞ്ഞു എന്നതാണ് സതീശൻ്റെ വാദം. താനത് എത്രയോ വട്ടം തിരുത്തി പറഞ്ഞിരുന്നുവെന്നും തെളിവടക്കം പ്രസ്താവനകളും ഇറക്കിയിരിക്കുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി. ഇതൊക്കെ സതീശനും കൂട്ടരും എന്നാണ് ഇനി അത് തിരിച്ചറിയുകയെന്നും തോമസ് ഐസക് ചോദിച്ചു.
തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നെ സാക്ഷിയായി വിളിച്ചിരിക്കുന്നു. നിയമസഭയിൽ ഉമ്മൻചാണ്ടി സർക്കാർ കാലത്ത് കുടിശിക ഇല്ലെന്ന് ഞാൻ പറഞ്ഞു എന്നതാണ് സതീശന്റെ വാദം. അതിനുശേഷം എത്രയോവട്ടം അത് തിരുത്തി പറഞ്ഞിരിക്കുന്നു, തെളിവടക്കം പ്രസ്താവനകളും ഇറക്കിയിരിക്കുന്നു. സതീശനും കൂട്ടരും എന്നാണ് ഇനി അത് തിരിച്ചറിയുക.
1) എൽഡിഎഫ് 2016-ൽ അധികാരത്തിൽ വരുമ്പോൾ കുടിശിക എത്രയെന്ന് ഒരു എത്തുംപിടിയുമില്ലാത്ത സ്ഥിതിയായിരുന്നു. ഓരോ പെൻഷന്റെയും നില വ്യത്യസ്തമായിരുന്നു. പുതിയ സർക്കാർ ഏതായാലും കുടിശിക മുഴുവൻ ഓണത്തിനു കൊടുത്തു തീർക്കാൻ തീരുമാനിച്ചു. പക്ഷേ, ഒരു പരിധി നിശ്ചയിച്ചു. കുടിശിക പരമാവധി 15000 രൂപയേ ഉടൻ കൊടുക്കൂ. അപ്പോൾ നിങ്ങൾ കണക്കു കൂട്ടൂ. എത്ര മാസത്തെ കുടിശികയാണു കൊടുക്കാൻ ഉണ്ടായിരുന്നതെന്ന്. 600 രൂപ ആയിരുന്നല്ലോ അന്നത്തെ പെൻഷൻ. 25 മാസത്തെ വരെ കുടിശിക കൊടുക്കാൻ പഞ്ചായത്ത് ഡയറക്ടർക്കും വിവിധ ക്ഷേമനിധികൾക്കും അനുവാദം നൽകി. ആ ഉത്തരവാണ് ആദ്യ കമന്റിൽ കൊടുത്തിട്ടുള്ളത്. ഇതാണ് ഒന്നാമത്തെ തെളിവ്.
2) അങ്ങനെ എത്ര കോടിരൂപയുടെ കുടിശിക തീർത്തു? 1473 കോടി രൂപ. ശ്രീ. രാജു എബ്രഹാമിന് 3-3-2020-ൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 425-ന് മറുപടിയായിട്ടാണ് ഈ തുക വെളിപ്പെടുത്തിയത്. (ഈ രണ്ടാമത്തെ തെളിവ് രണ്ടാമത്തെ കമന്റായി കൊടുത്തിരിക്കുന്നു) അന്ന് മൊത്തം ക്ഷേമ പെൻഷൻകാരുടെ എണ്ണം 34 ലക്ഷമാണ്. അതിൽ ഗണ്യമായൊരു പങ്ക് അവസാന വർഷം മന്ത്രി മുനീർ, ക്യാമ്പയിൻ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾ ആക്കിയതായിരുന്നു. 75% പേർക്ക് കുടിശിക ഉണ്ടായിരുന്നുവെന്ന് കണക്കാക്കുകയാണെങ്കിൽ ഓരോരുത്തർക്കും 10 മാസത്തിലേറെ കുടിശികയുണ്ട്.
3) ഇനി മൂന്നാമത്തെ തെളിവ്. 2016 ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട യുഡിഎഫ് ഭരണക്കാലത്തെ പെൻഷൻ വിതരണത്തെക്കുറിച്ചുള്ള സി&എജി റിപ്പോർട്ട്. (മൂന്നാമത്തെ കമന്റിൽ) 32 തദ്ദേശഭരണ സ്ഥാപനങ്ങളെ സാമ്പിളായി പഠിച്ചതിൽ എല്ലാ സ്ഥാപനങ്ങൾക്കും കുടിശികയുണ്ട്. “സഞ്ചിത കുടിശിക 2014 സെപ്തംബർ 2015 ജനുവരി വരെയുള്ളതാണ്. എന്നാൽ കോഴിക്കോട് കോർപ്പറേഷനിൽ കുടിശിക 2013 സെപ്തംബർ മുതലാണ്. പാപ്പിനിശ്ശേരി പഞ്ചായത്തിൽ കുടിശിക 2014 ഏപ്രിൽ മുതലാണ്.” എന്നുവച്ചാൽ കോഴിക്കോട് കോർപ്പറേഷനിൽ കുടിശിക 20 മാസത്തേതാണ്. പാപ്പിനിശ്ശേരി പഞ്ചായത്തിൽ കുടിശിക 13 മാസത്തേതാണ്. ഇങ്ങനെ ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും.
4) 2016 ഓണത്തിന് 15000 രൂപ വരെ കുടിശിക തീർത്തുകിട്ടിയപ്പോൾ ആഹ്ലാദിക്കുന്ന പാവപ്പെട്ടവരെക്കുറിച്ചുള്ള പത്രറിപ്പോർട്ടുകൾ, അവർ ഒപ്പിട്ട് കാശ് വാങ്ങിയ രസീതുകൾ എല്ലാം ഇന്ന് പൊതുമണ്ഡലത്തിലുണ്ട്. അവയിൽ ചിലത് (നാല്, അഞ്ച് കമന്റുകളിൽ) കൊടുത്തിരിക്കുന്നു. ദയവ് ചെയ്ത് പാവങ്ങളുടെ ഓർമ്മകളെ ഇനിയും അപഹസരിക്കരുത്.
പട്ടം താണുപിള്ളയുടെ കാലത്തും പിന്നീട് ആർ. ശങ്കറിൻ്റെ കാലത്തുമാണ് ക്ഷേമ പെൻഷൻ ആദ്യം കൊടുത്തതുടങ്ങിയത്. എന്നാൽ നായനാർ സർക്കാരിൻ്റെ കാലത്താണ് ക്ഷേമ പെൻഷനുകൾ കൊടുത്തുതുടങ്ങിനുള്ള പച്ചക്കള്ളം സിപിഐഎം പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നോതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു. ജാള്യത മറയ്ക്കാനാണ് ക്ഷേമ പ്രഖ്യാപനങ്ങൾ നടത്തുന്നത്. കുടിശികയെ കുറിച്ച് സർക്കാർ ഒന്നും പറയുന്നില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വർധന മാത്രമാണിത്. അത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ജനങ്ങൾക്കുണ്ട്.
നാലര വർഷം സർക്കാർ സാധാരണക്കാരെ പറ്റിച്ചു. ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്ത് കുടിശിക ഉണ്ടായിട്ടില്ല. ഉണ്ടായിരുന്നുവെങ്കിൽ അത് തെളിയിക്കാൻ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും വെല്ലുവിളിക്കുന്നുവെന്നായിരുന്നു വി.ഡി. സതീശൻ പറഞ്ഞത്.