ഇടുക്കി: പൂപ്പാറയിൽ വീണ്ടും കുടിയിറക്ക് ഭീഷണി. പന്നിയാർ പുഴയുടെ തീരത്ത് താമസിക്കുന്ന 29ഓളം കുടുംബങ്ങൾക്കാണ് ഒഴിഞ്ഞ് പോകാൻ ശാന്തൻപാറ ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയത്.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടി. 24 മണിക്കൂറിനകം ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ മതിയായ സംവിധാനം ഒരുക്കിയ ശേഷം കുടിയിറക്കണമെന്നാണ് പൂപ്പാറ നിവാസകൾ ആവശ്യപ്പെടുന്നത്.
24 മണിക്കൂറിനകം ഒഴിഞ്ഞു പോയില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതർ പറയുന്നത്. പുഴ കയ്യേറി നിർമിച്ച 88 കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. അതിൻ പ്രകാരം ഇത്തരത്തിൽ നിരവധി കുടുംബങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പോയിരുന്നു.
വ്യാപാര സ്ഥാപനങ്ങൾ പൂട്ടി സീൽ വയ്ക്കുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന കുടുബങ്ങൾക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ മറ്റ് സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം അധികൃതർ കേൾക്കുന്നില്ലെന്നാണ് ഈ കുടുംബങ്ങളുടെ പരാതി.