

തിരുവനന്തപുരം: സംസ്ഥാത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് അർഹതപ്പെട്ട കേന്ദ്രഫണ്ട് വാങ്ങിയെടുക്കാനെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. അത് പൊതുനിലപാടാണ്. കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. മുഖ്യമന്ത്രിയും, മന്ത്രിമാരും കേന്ദ്രത്തെ സമീപിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. സിപിഐ എതിർപ്പ് ഉന്നയിക്കുന്നതിൽ തെറ്റ് പറയാനില്ലെന്നും വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ ദേശീയതലത്തിൽ നടപ്പിലാക്കുന്നതിനോട് വിയോജിപ്പുണ്ട്. അത്തരം എതിർപ്പ് സിപിഐ ഉന്നയിക്കുന്നതിൽ തെറ്റില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പൊതുവെ ഉയർന്നുവന്ന പ്രശനത്തിൽ പറഞ്ഞിരിക്കുന്നത് കേരളത്തിന് അർഹതപ്പെട്ട കേന്ദ്രഫണ്ട് വാങ്ങിയെടുക്കാനാവശ്യമായ് സമീപനം സ്വീകരിക്കണമെന്നാണ്. അതിനുള്ള സമരങ്ങളും ആശയപരമായ എതിർപ്പും ഉന്നയിക്കുന്നതിലും ഒരുതരതത്തിലും പുറകോട്ട് പോകില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം, പദ്ധതിക്ക് എതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. ആർഎസ്എസ് തിട്ടൂരത്തിന് വഴങ്ങി നിലപാടും നയവും ബലി കഴിക്കുകയല്ല വേണ്ടതെന്നും ഈ നയവ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്നുമാണ് ലേഖനത്തിലെ പരാമർശം.