

തിരുവനന്തപുരം: വിവാദ അഡ്മിനിസ്ട്രേറ്റർ ഓഫീസർ നിയമനത്തിൽ ദേവസ്വം മന്ത്രിയെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. എസ്ഐടി ചോദ്യം ചെയ്തു എന്നുള്ളതുകൊണ്ട് സ്ഥാനക്കയറ്റം പരിഗണിക്കാതിരിക്കാൻ കഴിയില്ല. വിജിലൻസ് ക്ലിയറൻസ് കിട്ടിയതിന് ശേഷമാണ് നിയമനം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുക. അത് കിട്ടാത്തവരെ പരിഗണിച്ചിട്ടില്ല. ശ്യാം പ്രകാശിന് എതിരെ ആരോപണങ്ങൾ ഇല്ലെന്നും കെ. ജയകുമാർ പറഞ്ഞു.
മറ്റ് 20 നിയമനങ്ങളിൽ ഭേദഗതി വരുത്തും. നേരത്തെ ഇറങ്ങിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും പുതിയ ഉത്തരവ് ഇറങ്ങുന്നതോടെ പരാതികൾ മാറുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശ്യാം പ്രകാശിനെ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഈ ബോർഡിനും സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് സർക്കാർ കണക്കാക്കുമെന്ന് ആയിരുന്നു മന്ത്രിയുടെ നിലപാട്.