

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ എന്‍.കെ. പ്രമേചന്ദ്രനെ വിമര്‍ശിച്ച് ദളിത് നിരീക്ഷകനും സാമൂഹ്യപ്രവര്‍ത്തകനുമായി ടി.എസ്. ശ്യാംകുമാര്‍. എന്‍.കെ. പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ബ്രാഹ്‌മണരുടെ ബ്രാഹ്‌മണ മതത്തിന്റെയും വിശ്വാസത്തെക്കുറിച്ച് മാത്രമാണെന്നും ദളിതരുടെയും ആദിവാസികളുടെയും പിന്നാക്ക ജനതയുടെയും വിശ്വാസത്തെക്കുറിച്ച് പൊതുവെ ഇവരൊന്നും വായ തുറക്കില്ലെന്നും ടി.എസ്. ശ്യാംകുമാര്‍ പറഞ്ഞു.
അഡ്വ. ബിന്ദു അമ്മിണി ബീഫ് കഴിച്ചാണ് ശബരിമലയില്‍ പോയത് എന്ന പ്രസ്താവനയിലൂടെ ഹിന്ദുത്വഫാസിസത്തിന്റെ സാംസ്‌കാരിക പ്രത്യയ ബോധത്തിന് ഇന്ധനം പകരുകയാണ് ചെയ്യുന്നതെന്നും ശബരിമലയില്‍ മണ്ഡല മകരവിളക്ക് കാലത്ത് ആടിനെ ബലി കഴിച്ച ചരിത്രം വാവരുടെ ചെപ്പേടില്‍ തന്നെ കൃത്യമായി പരാമര്‍ശിക്കുന്നുണ്ടെന്നും ടിഎസ് ശ്യാംകുമാര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി.
ബിന്ദു അമ്മിണിയുടെയും രഹ്ന ഫാത്തിമയുടെയും പേര് പരാമര്‍ശിക്കുന്നതിലൂടെ ഹിന്ദുത്വരുടെ ദലിത്-മുസ്ലീം അപരഹിംസക്ക് ആക്കം കൂട്ടുകയാണ് പ്രസ്താവനക്കാരുടെ പരമോദ്ദേശ്യം. ആത്യന്തികമായി പ്രേമചന്ദ്രവാക്യം കേരള രാഷ്ട്രീയത്തില്‍ ബ്രാഹ്‌മണ്യ ശൂദ്രാധികാരം അടുത്ത ഘട്ടത്തിലും ഉറപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ടിഎസ് ശ്യാംകുമാര്‍ പറഞ്ഞു.
രഹന ഫാത്തിമയും അഡ്വ. ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറോട്ടയും ബീഫും വാങ്ങിയാണെന്നായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞത്. പരാമര്‍ശനം ഇന്നും അദ്ദേഹം ആവര്‍ത്തിച്ചു.
'രഹന ഫാത്തിമയും ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറോട്ടയും ബീഫും വാങ്ങിയാണെന്ന് ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ പ്രസ്താവന നേരത്തെ തന്നെ പാര്‍ട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു. വി.ഡി. സതീശനും ഷിബു ബേബി ജോണും പറഞ്ഞില്‍ പ്രശ്‌നമില്ല. പന്തളത്ത് ഞാന്‍ പ്രസംഗിച്ചപ്പോള്‍ അത് വര്‍ഗീയതയായി,' എന്നായിരുന്നു പ്രേമചന്ദ്രന്‍ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബീഫും വിശ്വാസവും
പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വാസം, വിശ്വാസം എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് ബ്രാഹ്‌മണരുടെയും ബ്രാഹ്‌മണമതത്തിന്റെയും വിശ്വാസത്തെ കുറിച്ച് മാത്രമാണ്. ദലിതരുടെയും ആദിവാസികളുടെയും പിന്നോക്ക ജനതയുടെയും വിശ്വാസത്തെ കുറിച്ച് ഇവര്‍ പൊതുവെ വായ തുറക്കാറില്ല.
അഡ്വ. ബിന്ദു അമ്മിണി ബീഫ് കഴിച്ചാണ് ശബരിമലയില്‍ പോയത് എന്ന പ്രസ്താവനയിലൂടെ ഹിന്ദുത്വഫാസിസത്തിന്റെ സാംസ്‌കാരിക പ്രത്യയ ബോധത്തിന് ഇന്ധനം പകരുകയാണ് ചെയ്യുന്നത്. ശബരിമലയില്‍ മണ്ഡല മകരവിളക്ക് കാലത്ത് ആടിനെ ബലി കഴിച്ച ചരിത്രം വാവരുടെ ചെപ്പേടില്‍ തന്നെ കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്.
ബിന്ദു അമ്മിണിയുടെയും രഹ്ന ഫാത്തിമയുടെയും പേര് പരാമര്‍ശിക്കുന്നതിലൂടെ ഹിന്ദുത്വരുടെ ദലിത്-മുസ്ലീം അപരഹിംസക്ക് ആക്കം കൂട്ടുകയാണ് പ്രസ്താവനക്കാരുടെ പരമോദ്ദേശ്യം. ആത്യന്തികമായി പ്രേമചന്ദ്രവാക്യം കേരള രാഷ്ട്രീയത്തില്‍ ബ്രാഹ്‌മണ്യ ശൂദ്രാധികാരം അടുത്ത ഘട്ടത്തിലും ഉറപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. വിഷകല തോറ്റു പോകുന്ന പ്രസ്താവന നിരന്തരം നടത്തുന്നതിലൂടെ കേരളത്തില്‍ ഹിന്ദുത്വരുടെ ഉറ്റതോഴരായി മാറാനാണ് ചിലര്‍ പരിശ്രമിക്കുന്നത്.
മറ്റൊരു കാര്യം...
കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ വിശ്വാസ സംരക്ഷണ യാത്ര നടക്കുകയുണ്ടായി. കേരളത്തില്‍ സര്‍വകലാശാലകളിലുള്‍പ്പെടെ നിരന്തരം നടക്കുന്ന സംവരണ അട്ടിമറികളിലും, ദലിത് - ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാവേണ്ട സ്‌കോളര്‍ഷിപ്പ്, ഇ-ഗ്രാന്റ് വിഷയത്തിലുള്‍പ്പെടെ ക്രിയാത്മകമായ യാതൊരു ഇടപെടലും നടത്താത്തവരുടെ വിശ്വാസ സംരക്ഷണ യാത്ര യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ശൂദ്രാധികാര സംരക്ഷണയാത്രയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.