പത്തനംതിട്ട: ചരൽക്കുന്നിൽ ദമ്പതികളിൽ നിന്ന് മർദനമേറ്റ രണ്ട് യുവാക്കളും ബന്ധുക്കളെന്ന് സൂചന. രശ്മിയുമായുള്ള ഇരകളുടെ ബന്ധം ഭർത്താവ് ജയേഷ് അറിഞ്ഞതോടെയാണ് ക്രൂര പീഡനം. പ്രതി ജയേഷ് രശ്മിയോട് ഇരുവരെയും വീട്ടിലേക്ക് ക്ഷണിക്കാൻ പറയുകയായിരുന്നു. പിന്നാലെ ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് വിവരം.
രണ്ട് യുവാക്കൾക്കും രശ്മിയുമായി സൗഹൃദബന്ധം ഉണ്ടായിരുന്നെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഇരുവരുമായുള്ള രശ്മിയുടെ സ്വകാര്യ ചാറ്റ് ഭർത്താവ് ജയേഷ് കാണുകയായിരുന്നു. തുടർന്ന് ഇവരെ വീട്ടിലേക്ക് എത്തിക്കാൻ രശ്മിയോട് ആവശ്യപ്പെടുകയും ചെയ്തു.
വീട്ടിലെത്തിച്ച ശേഷം ക്രൂര പീഡനത്തിനാണ് ഇരുവരും ഇരയായത്. 23 സ്റ്റാപ്ലർ പിന്നുകളാണ് റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ പ്രതികൾ തറച്ചത്. ശേഷം കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സ്വദേശിയായ യുവാവിനും സമാനമായ പീഡനങ്ങൾ നേരിടേണ്ടിവന്നു. നഖത്തിനിടയിൽ മൊട്ടുസൂചി കുത്തുകയും നഖം പിഴുതെടുക്കാൻ ശ്രമിക്കുകയും ചെയ്തു. മുഖത്തും ജനനേന്ദ്രിയങ്ങളിലും പേപ്പർ സ്പ്രേ അടിച്ചത് ഉൾപ്പെടെ മനുഷ്യനോട് കാണിക്കാവുന്ന എല്ലാ ക്രൂരതകളും പ്രതികളായ ജയേഷും ഭാര്യ രശ്മിയും നടത്തി. ആഭിചാരക്രിയയാണ് നടന്നത് എന്ന് സംശയിക്കുന്നതായി പീഡനത്തിന് ഇരയായ യുവാവ് പറയുന്നു.
പരിശോധനയിൽ പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ കണ്ട് പൊലീസ് ഞെട്ടി. പ്രതികൾ സൈക്കോ മനോനിലയുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. ആരുമായും കാര്യമായ സഹകരണമില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ക്രൂര പീഡനങ്ങൾക്കൊപ്പം ഇരകളുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും പണം അപഹരിക്കുകയും ചെയ്തു. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ചു. തുടർന്ന് ദൃശ്യങ്ങൾ പകർത്തി.
മൊബൈൽ ഫോണിലെ ഫോൾഡറിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ് ഉള്ളത്. അന്വേഷണഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഉച്ചയോടെ പ്രതിയായ ജയേഷിനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ ശാസ്ത്രീയമായി പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.