

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിൻ്റെ യൂ ടേൺ. ആചാരം സംരക്ഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. ഔദ്യോഗിക തീരുമാനം ഇന്ന് വൈകിട്ട് നാലിന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ. നാളെ സുപ്രീം കോടതിയിൽ സർക്കാർ നിലപാട് അറിയിക്കും. മുൻ നിലപാട് തിരുത്താനാണ് സർക്കാർ തീരുമാനം. സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കാനായി നിയമ സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും സർക്കാർ അഭിഭാഷകരും ഡൽഹിയിലെത്തി.
സുപ്രധാന നിലപാടാണ് യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ശബരിമലയിൽ യുവതി പ്രവേശനം പാടില്ല, ആചാരം സംരക്ഷിക്കപ്പെടണം എന്ന നിലപാടിലേക്കാണ് ഇപ്പോൾ സർക്കാർ എത്തിയിരിക്കുന്നത്. നാളെയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. ആ ഘട്ടത്തിലാണ് നിലപാട് അറിയിക്കാൻ സർക്കാരിനോടും ദേവസ്വം ബോർഡിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വി.എസ്. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്താണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യമായി കോടതിയിൽ ഇടതുപക്ഷ സർക്കാർ നിലപാട് അറിയിക്കുന്നത്. എല്ലാവർക്കും ആരാധനാ സ്വാതന്ത്രമുണ്ട്, മതപണ്ഡിതന്മാരുടെ കൂടെ തീരുമാനമറിഞ്ഞ് കമ്മിറ്റി രൂപീകരിച്ച് വേണം തീരുമാനമെടുക്കാൻ എന്നായിരുന്നു വി.എസ് സർക്കാരിൻ്റെ നിലപാട്. അതിന് ശേഷം വന്ന ഉമ്മൻ ചാണ്ടി സർക്കാരിൻ്റേത് ആ നിലപാട് പൂർണമായി എതിർക്കുന്ന സമീപനമായിരുന്നു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുത്, ആചാരം സംരക്ഷിക്കണമെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പിണറായി സർക്കാർ വന്ന ഘട്ടത്തിൽ വി.എസ്. സർക്കാരിൻ്റെ നിലപാടാണ് നിലനിൽക്കുകയെന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ആ നിലപാട് ഇടതുപക്ഷ സർക്കാരിന് വലിയ രീതിയിൽ തിരിച്ചടിയുണ്ടാക്കിയെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.