പ്രിയങ്കാ ഗാന്ധിയെ കാത്തിരുന്നു മുഷിഞ്ഞു, സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞു; യുഡിഎഫ് നേതാക്കൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി
വയനാട്: പ്രിയങ്കാ ഗാന്ധി എംപിയെ കാത്തിരുന്ന യുഡിഎഫ് നേതാക്കൾ പ്രതിഷേധിച്ച് ഇറങ്ങിപോയി. എംപി വൈകിയതിലും സുരക്ഷയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായതിലും പ്രതിഷേധിച്ചാണ് നേതാക്കള്‍ പ്രിയങ്കയെ കാണാതെ മടങ്ങിയത്.
സുൽത്താൻ ബത്തേരി റസ്റ്റ് ഹൗസിൽ ഇന്ന് ഉച്ചയോടെ നേതാക്കളെ കാണാനെത്തുമെന്നാണ് പ്രിയങ്ക അറിയിച്ചിരുന്നത്. എന്നാൽ, രണ്ടേകാലോടെയാണ് എംപി റസ്റ്റ് ഹൗസിൽ എത്തിയത്. ഇതിനിടെ പതിനഞ്ചോളം നേതാക്കൾ റസ്റ്റ് ഹൗസിന്റെ കോമ്പൗണ്ടിനുള്ളിൽ ഉണ്ടായിരുന്നു.
റെസ്റ്റ് ഹൗസ് വരാന്തയിലേക്ക് പ്രവേശിച്ച നേതാക്കളെ സുരക്ഷാ ചുമതലയുള്ള ഒരു ഓഫീസർ തടഞ്ഞുവെന്നാണ് നേതാക്കൾ പറയുന്നത്. ഇതോടെയാണ് നേതാക്കൾ ഇറങ്ങിപോയത്. പിന്നീട് എംപി സുരക്ഷ ഉദ്യോഗസ്ഥനെ ശാസിക്കുകയും ചെയ്തു.
മണ്ഡലത്തില്‍ എത്തിയ പ്രിയങ്ക പാരമ്പര്യ നെൽക്കർഷകൻ ചെറുവയൽ രാമനെയും എം.എന്‍. കാരശേരിയേയും വീട്ടിലെത്തി സന്ദർശിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് പ്രിയങ്ക ചെറുവയൽ രാമന്റെ എടവക കമ്മനയിലെ വീട്ടിലെത്തിയത്. മൂന്ന് മണിക്കൂറോളം അവിടെ ചെലവഴിച്ച പ്രിയങ്ക രാമനില്‍ നിന്നും വിത്തുശേഖരണത്തെപ്പറ്റിയും കൃഷിയെപ്പറ്റിയുമുള്ള വിശദാംശങ്ങൾ ചോദിച്ചു മനസിലാക്കി.
കഴിഞ്ഞ ദിവസം, മുക്കത്ത് കാരശേരിയിലെ ‘അമ്പാടി’ വീട്ടിൽ എത്തിയാണ് വയനാട് എംപി എം.എന്‍. കാരശേരിയെ കണ്ടത്. കോണ്‍ഗ്രസ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള കാരശേരിയുടെ നിർദേശങ്ങള്‍ സശ്രദ്ധം കേട്ട എംപി അവ എഴുതിയെടുത്തു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറിന് ഒപ്പമായിരുന്നു പ്രിയങ്കയുടെ സന്ദർശനം.