കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ ഗൂഢാലോചന ആരോപിച്ച് ഉമ തോമസ് എംഎൽഎ. ഒരു ഭാഗത്ത് സ്വസ്ഥമായി ഇരുന്ന തന്നെ മറ്റൊരു ഭാഗത്തേക്ക് മാറ്റി ഇരുത്താൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. അങ്ങനെ ഒരു നീക്കം എന്തിനാണെന്ന് അന്വേഷിക്കണം. കേസിൽ കുറ്റപത്രം നൽകാത്തതും വലിയ വീഴ്ചയെന്ന് ഉമ തോമസ് പ്രതികരിച്ചു.
ദിവ്യ ഉണ്ണിയോട് ചെയ്തത് ശരിയായില്ലെന്ന് ഫോണിൽ പറഞ്ഞു. ഒരാൾക്ക് അപകടം സംഭവിക്കുമ്പോൾ എന്ത് പറ്റിയെന്ന് പോലും നോക്കാതെ പോയത് മോശമായി. അവരെ വിളിച്ചപ്പോൾ മലയാളികളല്ലാത്ത വിദ്യാർഥികളെ കൊണ്ടുപോകാനായാണ് യാത്ര നേരത്തെയാക്കി വിദേശത്തേക്ക് പോയതെന്ന് പറഞ്ഞു. ദിവ്യയെ പോലെ നിരവധി ആരാധകരുള്ള, പലരുടെയും മാതൃകയായ ഒരാൾ ഇത്തരത്തിൽ പ്രവർത്തിച്ചത് ശരിയായില്ലെന്നും ഉമാ തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ 29ന് ഗിന്നസ് വേൾഡ് റെക്കോർഡിനായി 12,000 ഭരതനാട്യം നർത്തകരെ അണിനിരത്തി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉമാ തോമസിന് അപകടം സംഭവിക്കുന്നത്. മൃദംഗവിഷൻ്റെ നേതൃത്വത്തിലാണ് 'മൃദംഗനാദം' മെഗാ ഭരതനാട്യം സംഘടിപ്പിച്ചത്. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിഐപികൾക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎൽഎ കാൽവഴുതി താഴെയുള്ള കോൺക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തിൽ നിന്നാണ് ഉമാ തോമസ് വീണത്.