തൃശൂർ പൂരം നടത്തിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെയും, റവന്യൂ മന്ത്രിയെ കെ. രാജനെയും വീണ്ടും അഭിനന്ദിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി പൂരം നടത്തിപ്പിൽ നല്ല തീരുമാനമെടുത്തെന്നും ഇത്തവണ പൂരം നന്നായി നടന്നെന്നും സുരേഷ് ഗോപി പറഞ്ഞു. എൻഡിഎ നിലമ്പൂർ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രിയെയും കെ. രാജനെയും അഭിനന്ദിച്ചത്.
മന്ത്രി കെ. രാജൻ അഹോരാത്രം പണിയെടുത്തുവെന്ന് സുരേഷ് ഗോപി പറയുന്നു. മന്ത്രി കെ. രാജനെ സിപിഐ ആയതുകൊണ്ടുമാത്രം തള്ളി പറയാൻ പറ്റില്ലെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു.
കെ. രാജന് കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. തൃശൂര്‍കാര്‍ക്കും മലയാളികള്‍ക്കും വേണ്ടി മന്ത്രിമാര്‍ക്ക് നന്ദി പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വി.എന്‍ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവര്‍ത്തിച്ചു. അപ്പോഴും എടുത്ത് പറയേണ്ട പേര് റവന്യൂ മന്ത്രി കെ. രാജന്റേതാണെന്നും അദ്ദേഹം ഒരു മിനുട്ട് പോലും പൂരം ആസ്വദിച്ച് താന്‍ കണ്ടിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ആർഎസ്എസിലും ബിജെപിയിലും അതൃപ്തി പുകയുന്ന സാഹചര്യത്തിൽ കൂടിയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. മുതിർന്ന നേതാക്കളെയും സാധാരണ പാർട്ടി പ്രവർത്തകരെയും മന്ത്രി അവഗണിക്കുന്നതായി പരാതി ലഭിച്ചതോടെയാണ് പാർട്ടിയിൽ സുരേഷ് ഗോപിക്കെതിരെ അതൃപ്തി ഉയർന്നത്. രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും പങ്കെടുത്ത സംസ്ഥാനതല പരിപാടികളിൽ തൃശൂരിലുണ്ടായിട്ടും മന്ത്രി പങ്കെടുക്കാതിലും ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.