കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് സർവകലാശാല വിസിമാരെ ഉപയോഗപ്പെടുത്തുന്നുവെന്ന വിമർശനം ഉയരുന്നതിനിടെ ആർഎസ്എസിൻ്റെ ജ്ഞാന സഭയിൽ പങ്കെടുത്ത് സർവകലാശാല വിസിമാർ. ആർഎസ്എസ് പരിവാർ സംഘടനയുടെ വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം 'ജ്ഞാന സഭ' എന്ന പരിപാടിയിലാണ് വിസിമാർ പങ്കെടുത്തത്.
സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനൊപ്പം കേരള ഗവർണർ രാജേന്ദ്ര അർലേക്കറും പരിപാടിയിൽ പങ്കെടുത്തിരുന്നു. കേരള സർവകലാശാല വിസി മോഹൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല വിസി ഡോ. പി. രവീന്ദ്രൻ, കണ്ണൂർ സർവകലാശാല വി.സി. പ്രൊഫസർ കെ.കെ. സാജു, കുഫോസ് വിസി എ. ബിജുകുമാർ എന്നിവരാണ് ആർഎസ്എസിൻ്റെ പരിപാടിയിൽ പങ്കെടുത്തത്.
എന്നാൽ ആർഎസ്എസ് പരിപാടിയി പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും ആ വാർത്ത തെറ്റാണെന്നും കുഫോസ് വിസി എ. ബിജുകുമാർ പറഞ്ഞു. വിദ്യാഭ്യാസ സെമിനാറിലെ ഒരു വിഷയത്തിൽ നിലപാട് വിശദീകരിക്കുകയാണ് ചെയ്തതെന്നും കുഫോസ് വിസി അറിയിച്ചു.
കേരളത്തിലെ മത നിരപേക്ഷ വിദ്യാഭ്യാസ അന്തരീക്ഷം തകർക്കുക എന്നതാണ് ആർഎസ്എസ് അജണ്ടയെന്ന് കെഎസ്യു പറഞ്ഞു. വിസിമാർ സംഘപരിവാർ വേദിയിലെത്തിയത് പ്രതിഷേധാർഹമാണ്. പരിപാടിയിൽ പങ്കെടുക്കാൻ മൗനാനുവാദം നൽകുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു.