ആരോഗ്യരംഗത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. എം.വി. ഗോവിന്ദൻ്റെയും മുഖ്യമന്ത്രിയുടെയും പ്രതികരണത്തിന് ഭീഷണിയുടെ സ്വരമുണ്ട്. എല്ലാവരും സംസാരിക്കുന്നത് പരസ്പരവിരുദ്ധമാണ്. ഡോക്ടർ സത്യമാണ് തുറന്നു പറഞ്ഞതെന്ന് വ്യക്തമാണ്. ഇനി ആരും ഒന്നും തുറന്നു പറയാതിരിക്കാനാണ് ഭയപ്പെടുത്തുന്നതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ഡോക്ടർ സത്യമാണ് തുറന്നു പറഞ്ഞതെന്ന് വ്യക്തമാണ്. സത്യം തുറന്നുപറയുന്നവരെ ഭയപ്പെടുത്തരുതെന്നും സതീശൻ പറഞ്ഞു.
ആരോഗ്യ കേരളം വെൻ്റിലേറ്ററിലാണെന്നും ആശുപത്രികളിൽ ഇപ്പോഴും മരുന്ന് ക്ഷാമം ഉണ്ടെന്നും അത് പറയുമ്പോൾ മന്ത്രി പത്തുവർഷം മുമ്പുള്ള കണക്കുകൾ പറഞ്ഞ് ഒഴിയുകയാണെന്നും വി. ഡി. സതീശൻ കുറ്റപ്പെടുത്തി. തിരുവന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി തുറന്നു പറഞ്ഞ ഡോ. ഹാരിസ് ഒരു ഇടതുപക്ഷ സഹയാത്രികനാണ്. അവർക്ക് പോലും പ്രയാസങ്ങൾ തുറന്നു പറയേണ്ടിവരുന്ന സ്ഥിതിയാണ്. എല്ലാ മെഡിക്കൽ കോളേജുകളിലെയും അവസ്ഥ ഇതിനേക്കാൾ ദയനീയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെതിരെയും വി. ഡി. സതീശൻ വിമർശനമുന്നയിച്ചു. ബിജെപി നിലമ്പൂരിൽ കിട്ടിയ വോട്ട് പരിശോധിക്കണം. ദുർബല സ്ഥാനാർഥിയെ നിർത്തിയത് നിർത്തിയത് സിപിഐഎമ്മിനെ സഹായിക്കാൻ വേണ്ടിയാണ്. രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ വരണ്ടെന്നും സതീശൻ ഓർമപ്പെടുത്തി. ഭരണഘടനയിൽ നിന്ന് മതേതരത്വവും,സോഷ്യലിസവും മാറ്റണമെന്ന് ആവശ്യപ്പെട്ടവരാണ് ബിജെപിക്കാരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, ഡോ. ഹാരിസിനെ വിമർശിച്ചു കൊണ്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പ്രതികരിച്ചത്. ഡോക്ടറുടെ പ്രതികരണം പ്രതിപക്ഷത്തിന് ആയുധം നൽകുന്ന പരാമർശമാണ്. ഉന്നത നിലവാരത്തിലുള്ള ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. യുഡിഎഫിന് ടീം എന്നൊന്നും ഇല്ല.അവർക്ക് അങ്ങനെയാകാനും പറ്റില്ല.മേജറും ക്യാപ്റ്റനും ഓക്കെ യുഡിഎഫിന് ഉണ്ട്. എന്നാൽ സിപിഐഎമ്മിന് അങ്ങനെ ഒന്നും ഇല്ലെന്നും എം. വി. ഗോവിന്ദൻ വ്യക്തമാക്കി.
സര്‍ക്കാര്‍ ആശുപത്രികളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുമായും ആരോഗ്യ സംവിധാനവുമായും ബന്ധപ്പെട്ട് പൊളിറ്റിക്കല്‍ ഗെയിം നടക്കുകയാണ്. ഡോ. ഹാരിസ് ഉയര്‍ത്തിയത് ഒരിടത്തെ പ്രശ്നം മാത്രമാണ്. എന്നാല്‍, എല്ലായിടത്തും പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കുന്ന സമീപനമാണ് ഇപ്പോൾ നടക്കുന്നതെന്നും വീണാ ജോർജ് പറഞ്ഞു.