

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന്‍. മുസ്ലീം വര്‍ഗീയത തിമര്‍ത്താടിയ തെരഞ്ഞെടുപ്പാണ് നടന്നതെന്ന കെ.കെ. രാഗേഷിന്റെ പ്രസ്താവന ചരിത്രത്തെയും വര്‍ത്തമാന കാലത്തെയും തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഈ പ്രസ്താവനയെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അനകൂലിച്ചത് തോല്‍വി രുചിച്ചിട്ടും തെറ്റുകള്‍ തിരുത്തില്ലെന്ന് സൂചനയാണെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ബംഗാളില്‍ ഇത്തവണ ഒരു സീറ്റ് ജനങ്ങള്‍ സിപിഐഎമ്മിന് നല്‍കിയിട്ടുണ്ട്. മുര്‍ഷിദാബാദ് ജില്ലയിലെ ഡോങ്കലില്‍ ആണ് സിപിഐഎം സ്ഥാനാര്‍ഥി മുസ്തഫിജുര്‍ റഹ്‌മാന്‍ അവിടെ ജയിച്ചത് 16000ല്‍ അധികം വോട്ടിനാണ്. എസ്ഡിപിഐ ശക്തി കേന്ദ്രം കൂടിയാണ് ഈ മണ്ഡലം. 89 ശതമാനം വരുന്നത് മുസ്ലീം ജനവിഭാഗമാണ്. എസ്ഡിപിഐ-സിപിഐഎം സഖ്യമാണ് ബംഗാളില്‍ ഉണ്ടായിരുന്നത്. അത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ ഒരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ കൂടി കടന്നുപോകുന്ന സിപിഎമ്മിന് എങ്ങനെയാണ് ബിജെപിയെ പോലെ മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ സാധിക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.
വടക്കന്‍ കേരളത്തിലെ പോരാട്ട പാരമ്പര്യത്തെ തിരിച്ചറിയാന്‍ സാധിക്കാത്ത സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടി ഭാഗവാക്കായ പരാജയത്തിന് വര്‍ഗീയതയുടെ മേലങ്കിയണിയിച്ച് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രത കാണിക്കുകയാണ് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ രാഷ്ട്രീയത്തിലൂടെ സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിച്ച് അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അപക്വത അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ വ്യക്തമാണ്. അത്തരം പ്രവൃത്തികളോട് ശക്തമായി അപലപിക്കുന്നുവെന്നും ഇന്നാട്ടിലെ പോരാളികള്‍ ആശയ ബോധ്യത്തില്‍ മനുഷ്യനന്മയ്ക്കായുള്ള പ്രവര്‍ത്തനത്തെയും ധാര്‍മിക ബോധത്തേയും പിന്തുണച്ച അനേകലക്ഷം സാധാരണ മനുഷ്യരാണ്. ആശയത്തെ പിന്‍പറ്റിയ ആ മനുഷ്യര്‍ക്ക് ജാതിയോ മതമോ ഒരു കാലത്തും വിഷയമായിരുന്നില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടിയെന്നും മതവും പള്ളിയും നോക്കിയേ വോട്ട് ചെയ്യാവൂ എന്ന് മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും പ്രചരിപ്പിച്ചുവെന്നും ഇടതുപക്ഷം ചെറിയ വോട്ടിന് വിജയിക്കുന്നതിടത്ത് ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്നുമൊക്കെയായിരുന്നു കെ. കെ. രാഗേഷ് പറഞ്ഞത്. കല്യാശേരിയില്‍ നടന്ന ഇ. കെ. നായനാര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയാണ് കെ. കെ. രാഗേഷിന്റെ വിവാദ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ ന്യായീകരിക്കാനും നേതൃത്വത്തെ സംരക്ഷിക്കാനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഈ പ്രസ്താവനയെ സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ അനുകൂലിച്ചത് തോല്‍വി രുചിച്ചിട്ടും തെറ്റുകള്‍ തിരുത്തില്ല എന്നതിന്റെ സൂചനയാണ്. അതുപോലെ തന്നെ അത്യന്തം അപകടകരവുമാണ്. ഈ നിലപാടിനെ അംഗീകരിച്ച് രംഗത്തെത്തിയത് ആര്‍എസ്എസ് നേതാക്കള്‍ മാത്രമാണ് എന്ന കാര്യം നാം അതീവ ഗൗരവമായി കാണേണ്ടതുണ്ട്.
മുസ്ലിം വര്‍ഗീയത തിമിര്‍ത്താടിയ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് രാഗേഷ് ചരിത്രത്തെയും വര്‍ത്തമാന കാലത്തെയും തള്ളിപ്പറയുന്നതിന് തുല്യമാണ്. നിങ്ങള്‍ നോക്കൂ, ബംഗാളില്‍ ഇത്തവണ ഒരു സീറ്റ് ജനങ്ങള്‍ സിപിഎമ്മിന് നല്‍കിയിട്ടുണ്ട്. മുര്‍ഷിദാബാദ് ജില്ലയിലെ ഡോങ്കലില്‍ ആണ് സിപിഐഎം സ്ഥാനാര്‍ഥി മുസ്തഫിജുര്‍ റഹ്‌മാന്‍ അവിടെ ജയിച്ചത് 16000ല്‍ അധികം വോട്ടിനാണ്. എസ്ഡിപിഐ ശക്തി കേന്ദ്രം കൂടിയാണ് ഈ മണ്ഡലം. 89 ശതമാനം വരുന്നത് മുസ്ലീം ജനവിഭാഗമാണ്. എസ്ഡിപിഐ-സിപിഐഎം സഖ്യമാണ് ബംഗാളില്‍ ഉണ്ടായിരുന്നത്. അത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ ഒരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ കൂടി കടന്നുപോകുന്ന സിപിഎമ്മിന് എങ്ങനെയാണ് ബിജെപിയെ പോലെ മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ സാധിക്കുന്നത്?
വടക്കന്‍ കേരളത്തിലെ പോരാട്ട പാരമ്പര്യത്തെ തിരിച്ചറിയാന്‍ സാധിക്കാത്ത സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടി ഭാഗവാക്കായ പരാജയത്തിന് വര്‍ഗീയതയുടെ മേലങ്കിയണിയിച്ച് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രത കാണിക്കുകയാണ് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ രാഷ്ട്രീയത്തിലൂടെ സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിച്ച് അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അപക്വത അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ വ്യക്തമാണ്. അത്തരം പ്രവൃത്തികളോട് ശക്തമായി അപലപിക്കുന്നു.
ഇന്നാട്ടിലെ പോരാളികള്‍ ആശയ ബോധ്യത്തില്‍ മനുഷ്യനന്മയ്ക്കായുള്ള പ്രവര്‍ത്തനത്തെയും ധാര്‍മിക ബോധത്തേയും പിന്തുണച്ച അനേകലക്ഷം സാധാരണ മനുഷ്യരാണ്. ആശയത്തെ പിന്‍പറ്റിയ ആ മനുഷ്യര്‍ക്ക് ജാതിയോ മതമോ ഒരു കാലത്തും വിഷയമായിരുന്നില്ല. ചരിത്രത്തില്‍ അവരുടെ പേരുകള്‍ രേഖപ്പെടുത്താറില്ല. വലിയ മനസുള്ള ആ പോരാളികള്‍ തലമുറകളില്‍ വിത്ത് പാകിയതാണ് ഈ നാടിന്റെ പോരാട്ട പാരമ്പര്യം.
ഈ മണ്ണിലെ രാഷ്ട്രീയ ഉള്‍ക്കരുത്ത് ആശയമാണ്. എല്ലാ കാലത്തും എതിര്‍ത്തത് അധികാര ദുഷ്പ്രഭുത്വത്തെയാണ്, അനീതിയെയാണ്. ഉയര്‍ത്തിപിടിച്ചത് അവനവന്റെയും ചുറ്റുമുള്ളവന്റെയും ആത്മാഭിമാനത്തെയാണ്. വെറുക്കുന്നത് അസത്യപ്രചാരണങ്ങളെയാണ്. തലകുനിച്ചും വിധേയപ്പെട്ടും ആജ്ഞാനുവര്‍ത്തികളായും ഒരു കാലത്തും ഈ നാട്ടിലെ ജനത നിന്നിട്ടില്ല. നില്‍ക്കുകയുമില്ല. ആശയ വ്യക്തതയുള്ള മനുഷ്യരാണ് ഈ മണ്ണില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിടിച്ച് നിര്‍ത്തിയത്. ആശയത്തില്‍ വിശ്വസിക്കുന്ന ഈ മനുഷ്യര്‍ക്ക് സംഘടന ആശയത്തിന് മുകളില്‍ കെട്ടിപ്പടുത്ത കേവല സംവിധാനം മാത്രമാണ്. അവര്‍ക്ക് സ്ഥാനങ്ങള്‍ അധികാര കേന്ദ്രങ്ങളല്ല, ഉത്തരവാദിത്തങ്ങള്‍ മാത്രമാണ്. ആ ഒരു തിരിച്ചറിവാണ് രാഗേഷിനും കൂട്ട് സഖാക്കള്‍ക്കും ഇല്ലാതെ പോയത്.
ജാതിയിലും മതത്തിനും അതീതമായി അചഞ്ചലമായി ഇന്നാട്ടിലെ മനുഷ്യരുടെ സ്‌നേഹത്തിന്റെ രാഷ്ട്രീയം ഇവിടെ സദാ ഉയര്‍ന്നു നില്‍ക്കും. ഞങ്ങളുടെ പോരാട്ടം അതിനെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ തുടര്‍ന്നുകൊണ്ടിരിക്കും.