കണ്ണൂർ: എം.വി. ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയാൽ മാത്രം പാർട്ടി നന്നാവില്ലെന്ന് നിയുക്ത പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പാർട്ടി തെറ്റ് തിരുത്തുമോ എന്ന് അറിയില്ലെന്നും തെറ്റ് തിരുത്താൻ പാർട്ടി സന്നദ്ധരായാൽ അവർക്കും കേരളത്തിനും നല്ലതാണെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
"കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്തു ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അപചയം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ പാർട്ടി തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചൂണ്ടികാണിച്ചവരെ ക്രൂശിക്കുകയും ചെയ്തു."വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ജയിക്കുമെന്ന പ്രതീക്ഷയിലോ ജയിക്കാനോ അല്ല മത്സരിച്ചതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. എന്നാൽ മത്സര രംഗത്ത് ഇറങ്ങിയപ്പോൾ അനുകൂലമായ ഒരു സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്. അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാൻ കഴിഞ്ഞില്ല. അടിയൊഴുക്ക് ശക്തമായിരുന്നു എന്ന് ഇപ്പോൾ സിപിഎമ്മിനും ബോധ്യപ്പെട്ടു എന്നും കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.
സ്വതന്ത്രൻ എന്ന നിലയിൽ തന്നെ മുന്നോട്ടുപോകുമെന്നും യുഡിഎഫിൻ്റെ നിലപാടിനൊപ്പം നിൽക്കുമെന്നും കുഞ്ഞിൃഷ്ണൻ വ്യക്തമാക്കി. കുഞ്ഞികൃഷ്ണൻ കോൺഗ്രസ് ആയി എന്ന് സിപിഐഎം പ്രചരിപ്പിക്കുന്നു. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകില്ല എന്ന് ഞാൻ തുടക്കം മുതൽ പറഞ്ഞിരുന്നു. അതുകൊണ്ട് പ്രചാരണങ്ങൾ ഒന്നും ഏശിയില്ലെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.