കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിയുടെ കണക്കുകൾ ഉൾപ്പെടെ പറഞ്ഞ് വി. കുഞ്ഞികൃഷ്ണൻ എഴുതിയ നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പുസ്തകം ജോസഫ് സി. മാത്യു പ്രകാശനം ചെയ്തു. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ വി.എസ്. അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. മികച്ച ജനപങ്കാളിത്തമുണ്ടായിരുന്ന പരിപാടിയിൽ ഇൻക്വിലാബ് സിന്ദാബാദ് വിളികളോടെയാണ് പുസ്തക പ്രകാശനം നടന്നത്.
പുസ്തക പ്രകാശനത്തിന് പിന്നാലെ തനിക്കെതിരെ അക്രമവും വ്യക്തിപരമായ തേജോവധവും നടക്കുന്നെന്ന് പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. താൻ ഉന്നയിച്ച വിഷയങ്ങൾക്ക് സിപിഐഎമ്മിന് മറുപടിയില്ല. പകരം തനിക്കെതിരെ അക്രമങ്ങൾ അഴിച്ചു വിടുന്നു. താൻ എന്തോ മോശക്കാരൻ ആണെന്ന് പറഞ്ഞു പരത്തുന്നുവെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. നേതൃത്വം തെറ്റായ വഴിയിൽ പോകുന്നതിലാണ് വിമർശനം. തെറ്റുപറ്റുമ്പോൾ ചൂണ്ടിക്കാണിക്കാൻ പഠിപ്പിച്ചത് പാർട്ടിയാണ്. വിമർശിച്ചാൽ വിരോധം തോന്നുന്നത് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ചേർന്നതല്ല. ആശയപരമായ ഒരു അഭിപ്രായ വ്യത്യാസവും തനിക്കില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി മാത്രമാണ് ചൂണ്ടിക്കാണിച്ചതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. പാർട്ടി ഘടകത്തെ കണക്ക് ബോധിപ്പിച്ചിരുന്നെങ്കിൽ ഇത് തുറന്നുപറയേണ്ടി വരില്ലായിരുന്നു. പാർട്ടി അവതരിപ്പിച്ച കണക്കും യഥാർഥ കണക്കും കയ്യിലുണ്ട്. ഇനി സിപിഐഎമ്മിൻ്റെ കണക്ക് വരട്ടെ. ഇനി പുസ്തകത്തിലെ കണക്കിനെ അടിസ്ഥാനമാക്കി ഒരു കണക്ക് റിപ്പോർട്ട് തയ്യാറാക്കാനാണ് സാധ്യത. ടി.ഐ. മധുസൂദനൻ എംഎൽഎയോ മറ്റേതെങ്കിലും നേതാവോ ഫണ്ട് വിവാദത്തിൽ പരസ്യ സംവാദത്തിന് തയ്യാറാകണം. സംവാദത്തിന് ഞാൻ തയ്യാറാണ്. നിങ്ങൾ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് വരാമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.