തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണ വിധേനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കൊപ്പം വേദി പങ്കിട്ടതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജനപ്രതിനിധിയെ നിയമപരമായി പരിപാടികളിൽ നിന്നും മാറ്റി നിർത്താൻ കഴിയില്ലെന്നും, രാഹുൽ ധാർമികപരമായി മാറി നിൽക്കണമായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കൊപ്പം വേദി പങ്കിട്ടതിന് പിന്നാലെ ഉയർന്നുവന്ന അതൃപ്തിയും ആശങ്കയും മനസിലാക്കുന്നു. അവ ഗൗരവത്തോടെ കാണുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമപരമായ കാര്യങ്ങൾ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെയെന്നും ശിവൻകുട്ടി പറഞ്ഞു.
ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി പരിപാടിയിൽ പങ്കെടുത്തത് വിവാദങ്ങൾക്ക് വഴിവെച്ചു. ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഉന്നതമായ ലക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്നും മന്ത്രി അറിയിച്ചു. പൊതുസമൂഹത്തിൽ, പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ, ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സർക്കാർ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ, വിദ്യാർഥികളുടെയും പൊതുസമൂഹത്തിൻ്റെയും ആത്മവിശ്വാസത്തെയും ധാർമിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിർദേശം നൽകും. പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിൽ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.