സമസ്ത ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകളുടെ എതിർപ്പ് അവഗണിച്ച് സൂംബാ പദ്ധതിയുമായി സർക്കാർ മുന്നോട്ട്. എതിർപ്പ് ലഹരിയേക്കാൾ വലിയ വിഷമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. മതസംഘടനകളുടേത് ആടിനെ പട്ടിയാക്കുന്ന നിലപാടാണ്. എയ്റോബിക്, ഫ്രീ സ്റ്റൈൽ ഡാൻസും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് അലങ്കോലപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണ്. സ്കൂളിൽ നടത്തുന്നത് വ്യായാമമാണ്. കായിക ഇനങ്ങൾക്ക് ഡ്രസ് കോഡുണ്ട്. യൂണിഫോമിലാണ് പങ്കെടുക്കുന്നത്. ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പട്ടിട്ടില്ല. കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റീവ് ചിന്തയും വളർത്താൻ സഹായിക്കും. 90 % വിദ്യാലയങ്ങളിൽ സൂംബ അടക്കം നടക്കുന്നുണ്ട്. ആരോഗ്യ-കായിക വിദ്യാഭ്യാസം നിർബന്ധിതമാക്കിയിട്ടുണ്ട്. ജീവിത ശൈലീ രോഗങ്ങൾ ഏറ്റവും കൂടുതലുള്ള കേരളത്തിൽ കായിക വിദ്യാഭ്യാസം അനിവാര്യമാണ്. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ ഉള്ളവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. സർക്കാർ ഇപ്പോഴത്തെ നിലപാടുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങളും അടിച്ചമർത്തലുകളും ഉണ്ടായപ്പോൾ, പുരോഗമന പ്രസ്ഥാനങ്ങൾ ഉന്നതമായ ജനാധിപത്യ സാംസ്കാരിക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് 'ആടിനെ പട്ടിയാക്കുന്ന'തിന് തുല്യമാണെന്ന് മന്ത്രി പറഞ്ഞു.
സൂംബയിൽ നിർബദ്ധമില്ലെന്നും കുട്ടിക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രം ചെയ്താൽ മതിയെന്നും മന്ത്രി പറഞ്ഞു. പക്ഷേ സ്കൂളുകൾക്ക് ഒരു കാരണവശാലും ചെയ്യാതിരിക്കാനാവില്ല. ആക്ഷേപമുന്നയിക്കുന്നവർക്ക് വൃത്തികെട്ട കണ്ണാണ്. ഞങ്ങൾ ആരുടേയും ജാതി നോക്കിയിട്ടില്ല. തെറ്റിദ്ധാരണയുള്ളവരുമായി ചർച്ച നടത്തും. എംഎസ്എഫിൻ്റെ സുംബയ്ക്ക് കുഴപ്പമില്ല, സർക്കാർ നടപ്പാക്കുന്നതിനാണ് കുഴപ്പമെന്നും മന്ത്രി പ്രതികരിച്ചു.
ഭാരതാംബ വിവാദം താൻ അവസാനിപ്പിച്ചതാണെന്നും ഗവർണർ വീണ്ടും തന്നെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. ഗവർണറുടെ നടപടി മതേതര മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ഞാൻ ഭരണഘടനയെ ഉയർത്തി പിടിക്കുക മാത്രമാണ് ചെയ്തത്. കാവി കൊടിയേന്തിയ വനിതയെ പൂവിട്ട് പൂജിക്കുയാണ് ഗവർണർ. ഇത് മതേതര സ്വഭാവത്തിന് എതിരാണ്. ഭാരതാംബയുടെ ചിത്രം മതപരമായതാണ്. ഗവർണ്ണർ പരാതി നൽകിയിട്ടുണ്ടല്ലോ, പരിശോധിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.