തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണ വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന് വി.വി. രാജേഷ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മന്ത്രി നൽകിയത്.
തോറ്റാല്‍ അത് അംഗീകരിക്കണമെന്നും പൊങ്കാലയുടെ ശോഭ കെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും മേയർ പറഞ്ഞിരുന്നു. ശിവൻകുട്ടി ഇപ്പോൾ മേയറല്ല. വിദ്യാഭ്യാസ വകുപ്പിന്റെ കാര്യം നോക്കിയാൽ മതിയെന്നുമാണ് മേയർ വി.വി. രാജേഷിന്റെ വാക്കുകൾ. ഇതിനാണ് ഇന്ന് മന്ത്രി മറുപടി നൽകിയത്.
അതേസമയം, ശുചീകരണ വിവാദത്തിന് പിന്നാലെ കോർപ്പറേഷൻ നടപടിയെടുത്തു. 10 പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരെ സോൺ മാറ്റി കൊണ്ട് കോർപ്പറേഷൻ ഉത്തരവ് പുറത്തുവിട്ടു. ആറ്റുകാൽ ക്ഷേത്രപരിസരം ഉൾപ്പെടുന്ന മണക്കാട് സോണലിലെ ജെഎച്ച്ഐമാരായ പ്രദീപിനെ വിഴിഞ്ഞം സോണലിലേക്കും രാഖിയെ ഉള്ളൂർ സോണലിലേക്കും ആതിരയെ കടകംപള്ളി സോണലിലേക്കുമാണ് സ്ഥലംമാറ്റിയത്. സ്വാഭാവിക സ്ഥലം മാറ്റം എന്നും നടപടി ഭരണ സൗകര്യത്തിന് വേണ്ടിയെന്നുമാണ് കോർപ്പറേഷൻ നൽകുന്ന വിശദീകരണം.