

കൊച്ചി: കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിലെ കേന്ദ്രം തടഞ്ഞുവെച്ച ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചർച്ച പോസിറ്റീവായിരുന്നു. ഈ മാസം 10ന് ഡൽഹിയിൽ വച്ച് തൊഴിൽ മന്ത്രിമാരുടെ യോഗമാണ്. അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
അതേസമയം, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ വിവാദ പരാമർശം അദ്ദേഹത്തിന്റെ സംസ്കാരം പുറത്തുകാണിക്കുന്ന വിധത്തിലുള്ളതാണെന്നും അത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. സലാമിനോട് മാപ്പ് പറയാൻ ലീഗ് നേതൃത്വം ആവശ്യപ്പെടണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
"മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമർശമാണ് സലാമിൻ്റേത്. വിഷയങ്ങൾ ഉന്നയിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന സാമാന്യബോധം നഷ്ട്ടപ്പെട്ടു. രാഷ്ട്രീയ പാപ്പരത്തമാണ് ഇത്തരം വാക്കുകളിലൂടെ പുറത്തുവരുന്നത്. രാഷ്ട്രീയ വിവാദത്തിനായി മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് വിലകുറഞ്ഞ തന്ത്രമാണ്," വി. ശിവൻകുട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പി.എം.എ. സലാമിന്റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് സലാമിന്‍റെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്ന് പിഎം സലാം ആരോപിച്ചു. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പിഎംഎ സലാം പറഞ്ഞു.