

തിരുവനന്തപുരം: ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലൂടെ ക്രമക്കേടുകൾ കണ്ടെത്തിയതതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റിപ്പോർട്ടിൽ പരാമർശമുള്ള ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കും. വിജിലൻസിന്റെ തുടർ പരിശോധനയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
വിഷയത്തിൽ വകുപ്പുതലത്തിൽ അടിയന്തര ആഭ്യന്തര അന്വേഷണ സമിതിയെ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഴിമതിക്ക് വഴിവച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും. പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഓഫീസുകളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. അപേക്ഷകൾ വൈകിപ്പിക്കുന്നത് തടയാൻ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങൾ പരിഷ്കരിക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
അഴിമതിക്ക് വഴിവെച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും. പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഓഫീസുകളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ/ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റും. അപേക്ഷകൾ വൈകിപ്പിക്കുന്നത് തടയാൻ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങൾ പരിഷ്കരിക്കും.
വിദ്യാഭ്യാസ വകുപ്പിൽ അഴിമതിക്ക് ഒരു സ്ഥാനവുമില്ല. ഒരു ഉദ്യോഗസ്ഥനും നിയമത്തിന് അതീതരല്ല. പൊതുവിദ്യാഭ്യാസ മേഖലയെ അഴിമതിമുക്തമാക്കാനുള്ള ദൃഢനിശ്ചയം സർക്കാരിനുണ്ട്. തുടർ പരിശോധനകൾക്ക് ശേഷമുള്ള അന്തിമ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തിയത്. ഇതിൽ വ്യാപക ക്രമക്കേടുകളും കണ്ടെത്തി. ഗൂഗിൾ പേയിലൂടെ ആണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത്.
ആലപ്പുഴ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരന് 1,40,000 രൂപ ആണ് ജി-പേ വഴി ലഭിച്ചത്. മലപ്പുറത്ത് ഉദ്യോഗസ്ഥൻ്റെ അക്കൌണ്ടിലേക്ക് എത്തിയത് 20,500 രൂപയാണ്. കണ്ണൂരിൽ അധ്യാപക തസ്തിക നിലനിർത്താൻ സ്കൂളിൽ പഠിക്കാത്ത കുട്ടികളുടെ വ്യാജ ഹാജർ തയ്യാറാക്കി. തിരുവനന്തപുരത്ത് ഒരു സ്കൂളിൽ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചതായും കണ്ടെത്തി.