തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകർക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വകീരിക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി. രക്ഷിതാക്കൾ പറഞ്ഞത് കേട്ട് ഇത് കേരളത്തിൽ തന്നെ നടന്നതാണോ എന്ന് സംശയം തോന്നി. ഇത്തരം കോളേജുകൾ കേരളത്തിൽ വേണോ എന്നത് ആലോചിക്കണം. അന്തി ചന്തയിലേത് പോലെ സീറ്റുകൾ ലേലം വിളിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വിമർശിച്ചു.
"കുടുംബത്തിൻ്റെ ഏക ആശ്രയം നിതിൻ രാജായിരുന്നു. കോളേജിൽ നിന്ന് തുടക്കത്തിൽ തന്നെ പ്രയാസം നേരിട്ടു. അതീവ ഗൗരവമുള്ള വിഷയമാണ് കേട്ടത്. വച്ചുപൊറുപ്പിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഉണ്ടായത്. സർക്കാർ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. മുഖ്യമന്ത്രിയോട് വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ഒരു കുറ്റവാളികളും രക്ഷപ്പെട്ടു പോകാൻ പാടില്ല.
ഈ അധ്യാപകരെപ്പോലെ ധാരാളം പേർ ഉണ്ടെന്നുള്ളതാണ് പ്രധാനം. ഇൻ്റേണൽ മാർക്കിന്റെ പേരിൽ കുട്ടികൾ പ്രയാസമനുഭവിക്കുന്നുണ്ട്. ഇംഗിതത്തിന് അനുസരിച്ച് പെരുമാറിയില്ലെങ്കിൽ മാർക്ക് തരില്ലെന്ന നിലപാട് അധ്യാപകർ മാറ്റണം. ഒരു വിട്ടുവീഴ്ചയോ സഹതാപമോ ഈ അധ്യാപകരോട് കാണിക്കില്ല. കുടുംബത്തിൻ്റെ കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയും എന്ന് സർക്കാർ ആലോചിക്കും", വി. ശിവൻകുട്ടിയുടെ വാക്കുകൾ.