ഷാഫി പറമ്പിൽ എംപി യെ വഴി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് നേതാക്കൾ. ഇടത് പ്രവർത്തകരെ രൂക്ഷമായി വിമർശിച്ചാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. സിപിഐഎമ്മിന്റെ കാടത്തം നിറഞ്ഞ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എന്നാൽ ഷാഫിയുടെ വാഹനം തടയാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടില്ലെന്നും , പ്രതിഷേധങ്ങൾ നാട് ആഗ്രഹിക്കുന്നതാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു.
സംഭവത്തെ കെപിസിസി ശക്തമായി അപലപിക്കുന്നു. കോൺഗ്രസ് നേതാക്കളെ വഴി തടയുമെന്ന അപ്രഖ്യാപിത തീരുമാനം സിപിഐഎം എടുത്തിട്ടുണ്ടോ എന്ന് പറയണമെന്നും സണ്ണി ജോസഫ് ചോദിച്ചു. പൊലീസ് ഇതുവരെയും നടപടി എടുത്തിട്ടില്ലെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഷാഫിയെ തടഞ്ഞത് തീ കൊണ്ടുള്ള തല ചൊറിച്ചിലാണ്. ഷാഫി ധൈര്യമായി പുറത്തിറങ്ങി നിന്നാണ് പ്രതിരോധിച്ചത്. കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞു ഭീഷണിപ്പെടുത്താനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നതെങ്കിൽ അവർക്ക് തെറ്റുപറ്റി. ഇനി ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായാൽ അതിശക്തമായി പ്രതികരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
എന്നാൽ ഷാഫിയുടെ വാഹനം തടയാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടില്ലെന്ന് വി.വസീഫ് പറഞ്ഞു. പാലക്കാട് എംഎല്‍എയെ സംരക്ഷിക്കുന്നതിൽ ഷാഫിക്ക് പങ്കുണ്ട് എന്ന് ജനങ്ങൾക്ക് അറിയാം. ആ അസ്വസ്ഥതയും പ്രതിഷേധവും ജനങ്ങൾക്കുണ്ട്. ഷാഫി വലിയ ഷോ കാണിച്ചു. പ്രകോപന രീതിയിൽ ഇടപെട്ടുവെന്നും വസീഫ് പറഞ്ഞു. ഒരു ജനപ്രതിനിധി ഇങ്ങനെയാണോ? പ്രതിഷേധിച്ചത് ഡിവൈഎഫ്ഐക്കാർ തന്നെയാണ്. എംപി ക്രൗര്യഭാവത്തോടെയായിരുന്നു. പ്രതിഷേധങ്ങൾ നാട് ആഗ്രഹിക്കുന്നതാണ്.
ഷാഫിയാണ് കുതന്ത്രങ്ങളുടെ നേതൃത്വം. ഷാഫിയുടെ കുതന്ത്ര്യങ്ങളിലും കുബുദ്ധികളിലും ഡിവൈഎഫ്ഐ സഖാക്കൾ വീണു പോകരുത്. കെപിസിസിയുടെ വർക്കിങ് പ്രസിഡന്റിന്റെ മാന്യത ഷാഫി കാണിച്ചില്ല. അക്രമ സംഭവത്തിലേക്ക് കൊണ്ടു പോവാൻ ഷാഫി ശ്രമം നടത്തിയെന്നും വസീഫ് ആരോപിച്ചു.
ഷാഫി പറമ്പിലിനെതിരെയുള്ള ഡിവൈഎഫ്ഐ പ്രതിഷേധം ആരുടെ നിർദ്ദേശപ്രകാരമാണ്.പിണറായി വിജയൻറെ നിർദ്ദേശപ്രകാരമാണോ എന്ന് കെ കെ രമ എംഎൽഎ ചോദിച്ചു. വടകര പോലീസ് സ്റ്റേഷനിൽ കെ. കെ. രമ എംഎൽഎ കുത്തിയിരുപ്പ് പ്രതിഷേധം നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വടകര പുതിയസ്റ്റാൻഡിൽ റോഡ് ഉപരോധിച്ചു. പാലക്കാടും യൂത്ത് കോൺഗ്രസ് പ്രതിഷേധം അറിയിച്ചു.
വടകരയിലെത്തിയ ഷാഫി പറമ്പില്‍ എംപിയെയാണ് ഡിവൈഎഫ്ഐ തടഞ്ഞത്. മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പ്രതിഷേധം.ഷാഫി പറമ്പിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന്റെ പേരില്‍ ആഭാസത്തരം കാണിക്കുകയാണെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. എംപി തിരികെ ഓഫീസിലേക്ക് മടങ്ങിയത് നഗരത്തിലൂടെ നടന്നാണ്.