വണ്ടിക്കടവ് ഉന്നതി
വണ്ടിക്കടവ് ഉന്നതിSource: News Malayalam 24x7

വണ്ടിക്കടവ് ഉന്നതിയിലെ ദുരിതം: കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

വയനാട് ജില്ലാ കളക്ടറും മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
Published on

വയനാട്: വണ്ടിക്കടവ് ഉന്നതിയിലെ ദുരിത ജീവിതത്തെകുറിച്ചുള്ള ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറും മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ശുചിമുറിയില്ലാതെ ദുരിതം അനുഭവിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ വാർത്ത ന്യൂസ് മലയാളം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയിൽ ഇടപെട്ട മന്ത്രി ഒ.ആർ. കേളു ഐടിഡിപി ഓഫീസറോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരുന്നു.

വണ്ടിക്കടവ് ഉന്നതിയിലെ കുടുംബങ്ങൾ കക്കൂസ് ഇല്ലാതെ ബുദ്ധിമുട്ടുന്നുവെന്ന വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്. കടുവാ സങ്കേതത്തിലെ വനത്തെയാണ് പ്രാഥമിക കൃത്യങ്ങൾക്ക് സ്ത്രീകൾ അടക്കം ആശ്രയിക്കുന്നത്. കന്നാരമ്പുഴ മുറിച്ചു കടന്നാണ് ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനത്തിലേക്ക് പോകുന്നത്.

വണ്ടിക്കടവ് ഉന്നതി
വണ്ടിക്കടവ് ഉന്നതിയിലെ ദുരിതം: ഐടിഡിപി ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി ഒ.ആർ. കേളു

മഴ കനത്താൽ കന്നാരമ്പുഴയിൽ ഒഴുക്ക് കൂടും. പിന്നെ പുഴ കടക്കുന്നതും, കാട് കയറുന്നതും പ്രയാസമാകും. അപ്പോൾ പുഴയോരത്തെ ആശ്രയിക്കുമെന്ന് ഉന്നതിയിലെ കുടുംബംഗങ്ങൾ പറഞ്ഞു. ആനയും കടുവയുമെല്ലാമിറങ്ങുന്ന ബന്ദിപ്പൂർ വനമേഖലയിലേക്കാണ് സ്ത്രീകളും കുട്ടികളും പുഴകടന്ന് ചെല്ലുന്നത്. വീട്ടിലെ സ്ത്രീകൾക്ക് വെളിക്കിരിക്കാൻ ഉന്നതിയിലെ പുരുഷന്മാരാണ് കൂട്ടിനു പോകുന്നത്.

ഇത് വളരെ ബുദ്ധിമുട്ടാണ് എന്നും സ്ത്രീകൾക്ക് കാവൽ ഇരുന്നിട്ട് വേണം ജോലിക്ക് പോകാനെന്നും കൂട്ട് പോകുന്ന പുരുഷന്മാർ പറഞ്ഞു. ചിലടിയത്ത് കക്കൂസ് സൗകര്യം ഉണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. 30 വർഷങ്ങൾക്കു മുമ്പേ പണിത വീടുകൾ മുതൽ ഉന്നതിയിൽ ഉണ്ടെങ്കിലും പലതിനും കക്കൂസ് ഇല്ല.

വണ്ടിക്കടവ് ഉന്നതി
പ്രാഥമിക കൃത്യങ്ങൾക്ക് സ്ത്രീകൾ അടക്കം ആശ്രയിക്കുന്നത് കടുവാ സങ്കേതത്തിലെ വനം; കക്കൂസ് സൗകര്യമില്ലാതെ വണ്ടിക്കടവ് ഉന്നതിയിലെ കുടുംബങ്ങൾ

അടുത്തകാലത്ത് നിർമിച്ച വീടുകളിൽ പലതിലും കക്കൂസ് പണി തീർന്നിട്ടില്ല. വണ്ടിക്കടവ് ഉന്നതിയിൽ അടിസ്ഥാന സൗകര്യമാരുക്കാൻ പദ്ധതികൾ തയാറാക്കണമെന്ന് വർഷങ്ങൾക്കു മുൻപ് ഇവിടം സന്ദർശിച്ച കേന്ദ്രസംഘം ശുപാർശ ചെയ്‌തതാണ്. എന്നാൽ ഇവിടെ യാതൊരു മാറ്റവും ഇല്ലെന്ന് ഉന്നതിയിലെ നിവാസികൾ വെളിപ്പെടുത്തുന്നു.

News Malayalam 24x7
newsmalayalam.com